തിരുവനന്തപുരം∙ BJP ബൗദ്ധിക വിഭാഗം മുൻ കൺവീനർ ടി.ജി.മോഹൻദാസിന് സിജെഎം കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. അടുത്ത മൂന്ന് ദിവസം അന്വേഷണവുമായി സഹകരിക്കണം. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്. ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
കസ്റ്റഡി അപേക്ഷപോലും സമർപ്പിക്കാതെ പ്രതിയെ എങ്ങനെ കസ്റ്റഡിയിൽ എടുക്കാൻ കഴിയുമെന്ന് മോഹൻദാസിനുവേണ്ടി ഹാജരായ അഭിഭാഷകൻ ശാസ്തമംഗലം അജിത് വാദിച്ചു. ജൂലൈ 27നാണ് പരാതി ലഭിച്ചത്. ഓഗസ്റ്റ് 9നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിനിടെ പൊലീസ് നോട്ടിസ് നൽകിയില്ല. പൊലീസ് അറിയിച്ചിരുന്നെങ്കിൽ യുട്യൂബിൽനിന്ന് വിഡിയോ നീക്കം ചെയ്യുമായിരുന്നു. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും അഭിഭാഷകൻ വാദിച്ചു. അറസ്റ്റിനു മുൻപ് പ്രതിക്ക് നോട്ടിസ്
നൽകാത്തതെന്താണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. നോട്ടിസ് കൊടുത്താൽ പ്രതി ഒളിവിൽപോകുമായിരുന്നു എന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും അധിക്ഷേപിച്ച കേസിലാണ് ടി.ജി.മോഹൻദാസിനെ പൊലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം സൈബർ പൊലീസ് സംഘം മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിൽനിന്നാണു ഇന്നലെ മോഹൻദാസിനെ പിടികൂടിയത്. ഇൻസ്പെക്ടർ നൗഷാദിന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘമെത്തിയത്.
സമരം ചെയ്യുന്ന വിദ്യാർഥികളെ താനായിരുന്നെങ്കിൽ വെടിവച്ചു കൊല്ലുമായിരുന്നെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് അവിടെ സമരം
ചെയ്യുന്നവരെന്നുമായിരുന്നു മോഹൻദാസിന്റെ പ്രസ്താവന. ഇതിനെതിരെ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നായിരുന്നു സൈബർ പൊലീസ് കേസെടുത്തത്. ‘ ജന്തർ മന്തർ പരിസരത്ത് നാല് സ്‌ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞു പോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല... കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും... ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും’– മോഹൻദാസ് പറഞ്ഞതിങ്ങനെ.
ഇതിനു പിന്നാലെയാണ് മറ്റൊരു വിവാദ പ്രസ്താവനയും ഉണ്ടായത്. ‘അവിടെ ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. ദൈവം സഹായിച്ച് അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്’–എന്നായിരുന്നു മോഹൻദാസിന്റെ വിവാദ പ്രസ്താവന.
Post a Comment