പത്തനംതിട്ട: കോന്നി പയ്യാനമൺ പാറമടയിൽ ഉണ്ടായ അപകടത്തിൽ കുടുങ്ങിക്കിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. ഹിറ്റാച്ചിയുടെ ഡ്രൈവർ ക്യാബിനിൽ ആണ് മൃതദേഹം കണ്ടത്. മരിച്ചത് ബീഹാർ സ്വദേശി അജയ് റായ് (36) ആണെന്ന് പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നു. ദുരന്തത്തിൽ ഇന്നലെ ഒഡീഷ സ്വദേശി മഹാദേവ് പ്രധാന്റെ മൃതദേഹം പൊലീസിന്റെയും ഫയർഫോഴ്സിന്റെയും മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തന ദൗത്യത്തിനൊടുവിൽ കണ്ടെത്തിയിരുന്നു.
മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് അജയ് റായിയുടെ മൃതദേഹം കണ്ടെത്താനായത്. മൃതദേഹം പുറത്തെടുക്കാൻ പൊലീസും ഫയർഫോഴ്സും ചേർന്ന് വടം ഉപയോഗിച്ച് അപകടസ്ഥലത്തേക്ക് ഇറങ്ങി. രക്ഷാപ്രവർത്തനത്തിനിടെ പാറ ഇടിഞ്ഞുവീണത് ദൗത്യസംഘത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
ഫയര്‍ഫോഴ്സ് സംഘത്തിന് പുറമേ 27 അംഗ എന്‍.ഡി.ആര്‍.എഫ് സംഘവും രക്ഷാദൗത്യത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഇന്നലെ ഉച്ചക്കാണ് അപകടം നടന്നത്. പാറകള്‍ ഹിറ്റാച്ചി ഉപയോഗിച്ച് നീക്കം ചെയ്യുമ്പോള്‍ വലിയ പാറക്കഷ്ണങ്ങള്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തില്‍പ്പെട്ടത്. പാറമടയുടെ ദുര്‍ഘടമായ ഭൂപ്രദേശം രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയായിരുന്നു. പാറമടയില്‍ മുകളില്‍ നിന്ന് കല്ലുകള്‍ അടര്‍ന്നു വീഴുന്നത് രക്ഷാപ്രവര്‍ത്തനത്തെ സങ്കീര്‍ണമാക്കിയിരുന്നു. ഇതോടെയാണ് ഇന്നലെ രാത്രി രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.
Post a Comment