കുന്നുകര (എറണാകുളം): ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജിലെ വനിത ഹോസ്റ്റലിന്റെ ഏഴാം നിലയിലെ കൈവരിയിൽനിന്ന് തെന്നി വീണ് എം.ബി.ബി.എസ് രണ്ടാം വർഷ വിദ്യാർഥിനി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. വിദ്യാർഥിനി അബദ്ധത്തിൽ താഴേക്ക് വീണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് ഹോസ്റ്റലിൽ പരിശോധന നടത്തി.
കണ്ണൂർ ഇരിക്കൂർ പെരുവളത്ത് പറമ്പ് നൂർ മഹൽ വീട്ടിൽ ഫാത്തിമത്ത് ഷഹാനയാണ് (21) വീണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. ഫോൺ ചെയ്യുന്നതിനിടെ കൈവരിക്ക് പുറത്തുള്ള ജിപ്സം ബോർഡ് കൊണ്ടുള്ള ക്വാറിഡോറിലേക്ക് ഹെഡ് സെറ്റ് വീണു. അതെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി താഴെ വീഴുകയായിരുന്നു.
സഹപാഠികൾ ഉടനെ കോളജ് അധികൃതരെ വിവരമറിയിച്ചു. മെഡിക്കൽ കോളജിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും നില ഗുരുതരമായിരുന്നു. പിന്നാലെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റിയെങ്കിലും പുലർച്ചെ രണ്ടോടെ മരിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.
ഏഴ് നിലകളുള്ള ഹോസ്റ്റലിന്‍റെ അഞ്ചാം നിലയിലാണ് ഷഹാന താമസിക്കുന്നത്. വൈകീട്ട് വിവിധ നിലകളിൽ താമസിക്കുന്ന സഹപാഠികൾ മുറികൾക്ക് സമീപം ഒരുമിച്ച് ഒത്തുകൂടിയിരുന്നു. ശേഷം സഹപാഠികൾക്കൊപ്പം ഷഹാന ഏഴാം നിലയിലെത്തി.
Post a Comment