കോഴിക്കോട് കോടഞ്ചേരിയിലെ വിവാദമായ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ ജോയ്സനയെ ഹൈക്കോടതി ഭര്‍ത്താവിനൊപ്പം വിട്ടു. ജോയ്സനയുമായി ആശയ വിനിമയം നടത്തിയെന്നും പെൺകുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള പക്വത ആയി എന്നും കോടതി വ്യക്തമാക്കി. തന്നെയാരും തടഞ്ഞുവെച്ചിട്ടില്ലെന്ന് ജോയ്സന കോടതിയില്‍ പറഞ്ഞു.
ജോയ്സനയുടെ പിതാവ് ജോസഫാണ് ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ചത്. ജോയ്സനയെ ഭർത്താവ് ഷെജിൻ തടഞ്ഞുവെച്ചിരിക്കുകയാണെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. ഈ സാഹചര്യത്തിലാണ് ജോയ്സനയെ നേരിട്ട് ഹാജരാക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടത്. ഏപ്രിൽ 12ന് ഹൈക്കോടതി ഹരജി പരിഗണിച്ചപ്പോൾ തന്നെ ജോയ്‌സ്‌ന ഭർത്താവ് ഷെജിനൊപ്പം താമരശേരി കോടതിയിൽ ഹാജരായി സ്വന്തം ഇഷ്ടപ്രകാരമാണ് വീട് വിട്ടിറങ്ങിയതെന്ന് അറിയിച്ചിരുന്നു.
കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവായ ഷെജിനും ജോയ്‍സ്നയും തമ്മിലുള്ള വിവാഹത്തിനെതിരെ ക്രിസ്ത്യന്‍ പുരോഹിതരും സംഘടനകളുമാണ് ആദ്യം രംഗത്തുവന്നത്.പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനിലേക്ക് വികാരിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും നടന്നിരുന്നു.
Post a Comment