താമരശ്ശേരി: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുമായി സെസ്റ്റാഗ്രാം വഴി ബന്ധം സ്ഥാപിക്കുകയും, അശ്ലീല ചാറ്റ് നടത്തുകയും, പെൺകുട്ടിയുടെ നഗ്നചിത്രം ആവശ്യപ്പെടുകയും ചെയ്തുവെന്ന പരാതിയിൽ കണ്ണൂർ പേരാവൂർ പോലീസ് അന്വേഷിക്കുന്ന താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയിൽ താമസിക്കുന്ന മജ്നാസ് സമാനമായ കേസിൽ മുമ്പും പോലീസ് പിടിയിലായിരുന്നു.
2020 ൽ അന്നത്തെ നടക്കാവ് സി.ഐ അഷറഫിൻ്റെ (ഇന്നത്തെ താമരശ്ശേരി DYSP) നേതൃത്വത്തിലായിരുന്നു പിടികൂടിയത്.
ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടികളുടെ ചിത്രങ്ങൾ അശ്ലീല അടിക്കുറിപ്പോടെ പങ്കുവെക്കുകയും നഗ്നചിത്രം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ തന്നെയായിരുന്നു അന്നത്തെ അറസ്റ്റ്.
ഇൻസ്റ്റാഗ്രാമിലെ പെൺകുട്ടികളുടെ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുത്ത് അശ്ലീല കമന്റും പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം ലിങ്കും ചേർത്ത് പങ്കുവെക്കുകയാണ് ഇയാൾ ചെയ്തത്.
ഇയാൾക്ക് അന്ന് വ്യാജ അഞ്ച് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്.
ഈ ചിത്രങ്ങൾ സ്റ്റോറിയായി പോസ്റ്റ് ചെയ്ത് അത് പെൺകുട്ടികളെ അറിയിക്കും. ചിത്രം നീക്കം ചെയ്യണമെങ്കിൽ അശ്ലീല സംഭാഷണം നടത്താൻ പ്രേരിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ അയച്ചുതരണമെന്നാവശ്യപ്പെടുകയും ചെയ്യും.
പെൺകുട്ടിയുടേയും അമ്മയുടെയും ചിത്രങ്ങൾ ഇയാൾ ആവശ്യപ്പെട്ടിരുന്നു. നടക്കാവ്, ബാലുശ്ശേരി പോലീസ് സ്റ്റേഷനുകളിൽ സംഭവത്തിൽ പരാതി ലഭിച്ചു.
2020 ഏപ്രിൽ മൂന്നിന് ഇമെയിൽ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച സൈബർ ഡോം നടക്കാവ് പോലീസ് സ്റ്റേഷനുമായി ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
അന്നത്തെ നടക്കാവ് പോലീസ് സ്റ്റേഷൻ സിഐ അഷറഫ്, എസ്ഐ കൈലാസ്നാഥ്, സൈബർഡോം കോഴിക്കോട് സിഐ ശിവപ്രസാദ്, സിപിഒമാരായ അജീഷ്, സുജിത്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ് സിപിഒ രഞ്ജിത്ത് ഒ. എന്നിവർ ചേർന്നായിരുന്നു പ്രതിയെ പിടികൂടിയത്.
കണ്ണൂർ പേരാവൂർ സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ പോലീസ് താമരശ്ശേരിയിൽ എത്തി ഇയാളുടെ ഫോൺ ഇന്നലെ പിടിച്ചെടുത്തിരുന്നു.തുടർനടപടികൾ പിന്നീട് ഉണ്ടാവുമെന്നാണ് വിവരം.
Post a Comment