മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിന്റെ വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.വയനാട് മേപ്പാടി സ്വദേശി ഫസ്‌നയെയാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു
ഒരു വര്‍ഷത്തോളം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചശേഷമാണ് മൈസൂര്‍ സ്വദേശിയായ നാട്ടുവെദ്യനെ കൊലപ്പെടുത്തിയത്. മൃതദേഹം കഷണങ്ങളാക്കി വെട്ടിനുറുക്കി പുഴയില്‍ തള്ളുകയായിരുന്നു. 2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്ബര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ, വ്യവസായിയായ നിലമ്പൂർ മുക്കട്ട ഷൈബിന്‍ അഷ്‌റഫും സംഘവും തട്ടിക്കൊണ്ടു വന്നത്.
മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോര്‍ത്താനായിരുന്നു ഇത്. ഒരു വര്‍ഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യന്‍ മരുന്നിന്റെ രഹസ്യം പറഞ്ഞുകൊടുത്തില്ല. 2020 ഒക്ടോബറില്‍ മര്‍ദ്ദനത്തിനിടെ ഷാബാ ഷരീഫ് മരിച്ചു. കേസില്‍ മുഖ്യ പ്രതി ഷൈബിന്‍ അഷ്റഫ്, മൃതദേഹം പുഴയിലെറിയാല്‍ സഹായിച്ച വയനാട് സ്വദേശികളായ ഷിഹാബുദ്ദീന്‍, നൗഷാദ് , നിലമ്ബൂര്‍ സ്വദേശി നിഷാദ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Post a Comment