പെരിന്തൽമണ്ണ: ആസാം സ്വദേശിനിയായ 16-കാരിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അസം നഗൗണിലെ സർക്കേ ബസ്തി വില്ലേജിലെ സിറാജുൽ ഹഖി(23)നെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തത്.
രണ്ടുമാസം മുൻപ് പെൺകുട്ടിയുമായി സാമൂഹികമാധ്യമത്തിലൂടെയാണ് പ്രതി പരിചയപ്പെടുന്നത്. വിവാഹിതനാണെന്നത് മറച്ചുവെച്ച് പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി അസമിലെ സ്കൂൾ പരിസരത്തുനിന്ന് തട്ടിക്കൊണ്ടുവരികയായിരുന്നു. പിന്നീട് പ്രതിയുടെ കൊല്ലത്തുള്ള സുഹൃത്തിന്റെ വീട്ടിൽ താമസിച്ച് രണ്ടുദിവസത്തോളം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നൂവെന്ന് പോലീസ് പറഞ്ഞു. പ്രതി വിവാഹിതനാണെന്നറിഞ്ഞ പെൺകുട്ടി താൻ കേരളത്തിലുണ്ടെന്ന വിവരം വീട്ടുകാരെ അറിയിച്ചു. തുടർന്ന് കുട്ടി പീഡനത്തിനിരയായതായി മലപ്പുറം ചൈൽഡ് ലൈനിൽ വിവരം കിട്ടി. പിന്നീടാണ് പെരിന്തൽമണ്ണയിൽ പോലീസ് കേസെടുത്തത്.
കുട്ടിയെ ഇതിനകം ചൈൽഡ് ലൈൻ ഇടപെട്ട് പെരിന്തൽമണ്ണയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസറുടെ അനുമതിയോടെ ദ്വിഭാഷിയെ കണ്ടെത്തിയാണ് പോലീസ് കുട്ടിയുടെ മൊഴിയെടുത്തത്.
മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനിടെ പ്രതി പെരിന്തൽമണ്ണയിലുണ്ടെന്ന സൂചന ലഭിക്കുകയും ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്യുകയുമായിരുന്നു
Post a Comment