മുക്കം - ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാനുള്ള പദ്ധതിയുമായി മുക്കം നഗരസഭ. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ വഴി നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായി 33 ഡിവിഷനുകളിലും സർവ്വേ നടത്തി ഇതരസംസ്ഥാന തൊഴിലാളികളുടെ വിവിരശേഖരണം നടത്തും. ആദ്യഘട്ടത്തില്‍ 1200 ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കും. ഇതിനുവേണ്ടി മലയാളവും ഹിന്ദിയും കൈകാര്യം ചെയ്യാന്‍ അറിയുന്ന ഇന്‍സ്ട്രക്ടര്‍മാരെ തെരഞ്ഞെടുക്കും. സര്‍വ്വെ വളണ്ടിയര്‍ക്കും ഇന്‍സ്ട്രക്ടര്‍മാര്‍ക്കും സാക്ഷരതാമിഷന്‍റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. ഡിസംബര്‍ 1 ന് ക്ലാസ്സുകള്‍ ആരംഭിക്കും. മൂന്ന് മാസത്തെ ക്ലാസിനുശേഷം മാര്‍ച്ച് 3 ന് പരീക്ഷ നടത്തും. വിജയികള്‍ക്ക് ഏപ്രില്‍ 1 ന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
പദ്ധതിയുടെ സംഘാടക സമിതി രൂപീകരണയോഗം മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ നഗരസഭാ ചെയര്‍മാന്‍ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. നഗരസഭ ഡപ്യൂട്ടി ചെയര്‍ പേഴ്സണ്‍ അഡ്വ. കെ.പി. ചാന്ദിനി അധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. സി.ഡിസ് ചെയര്‍ പേഴ്സണ്‍ രജിത. സി.ടി, എക്സൈസ് ഓഫീസര്‍ ഷഫീഖ് അലി, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അബ്ദുറഹിമാന്‍ പി.ടി, യൂത്ത് കോര്‍ഡിനേറ്റര്‍ ആതിര, സാക്ഷരതാ പ്രേരക് ജീജ. കെ.സി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. നോഡല്‍ പ്രേരക് സുജന്ധ. പി.കെ നന്ദി രേഖപ്പെടുത്തി. ജനപ്രതിനിധികൾ, സി ഡി എസ് അംഗങ്ങൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment