കസ്റ്റഡിയിലാകുന്നവരെ ക്രൂരമായി മര്‍ദ്ദിക്കുന്നതിലൂടെ കുപ്രസിദ്ധ നായി മാറിയ ഐ.പി.എസ് ഓഫീസർക്ക് കുരുക്ക് മുറുക്കി സർക്കാർ.സിനിമയിലെ ക്രൂരരായ പോലീസ് കഥാപാത്രങ്ങളെ പോലും കടത്തി വെട്ടുന്ന പ്രകടനമാണ് ഈ യുവ പോലീസ് ഓഫീസറുടെത്.ഇതിൽ കുറച്ചെണ്ണം മാത്രം മതി ഇയാളുടെ ക്രൂരത മനസിലാക്കാൻ….കഴിഞ്ഞ ദിവസമാണ് അടിപിടിക്കേസില്‍ കസ്റ്റഡിയിലെടുത്തവരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അംബാസമുദ്രം എഎസ്പിയായിരുന്ന ബല്‍ബീര്‍ സിങ്ങിനെ വിചാരണ ചെയ്യാൻ സര്‍ക്കാര്‍ അനുമതി നല്‍കിയത്. മാര്‍ച്ച് 29മുതല്‍ ഇയാള്‍ സസ്പെൻഷനിലായിരുന്നു. ഇയാളുടെ ക്രൂരത സര്‍ക്കാറിനും പൊലീസ് സേനക്കും വലിയ നാണക്കേടുണ്ടാക്കുകയും ചെയ്തു.
രാജസ്ഥാനിലെ ടോങ്കാണ് ബല്‍വീര്‍ സിങ്ങിന്റെ സ്വദേശം. 39കാരനായ ബല്‍വീര്‍ സിങ് മുംബൈ ഐഐടിയില്‍നിന്ന് മെക്കാനിക്കല്‍ എൻജിനീയറിങില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ഐപിഎസുകാരനാകുന്നത്. ഇതിനിടെ 6 വര്‍ഷം ഇന്ത്യൻ ഓയില്‍ കോര്‍പറേഷനിലും ജോലി ചെയ്തു. പൊലീസ് മോഹം കയറിയതോടെ സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ഐപിഎസ് നേടുരയും 2020ല്‍ പൊലീസ് സേനയിലെത്തുകയും ചെയ്തു.തമിഴ്നാട്ടിലായിരുന്നു പോസ്റ്റിങ്. യൂണിഫോമിട്ടാല്‍ സിനിമാ സ്റ്റൈലിലായിരുന്നു പ്രതികളെയും കസ്റ്റഡിയിലുള്ളവരെയും കൈകാര്യം ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് തിരുനെല്‍വേലി ജില്ലയിലെ അംബാസമുദ്രത്തില്‍ എഎസ്പിയായി ചുമതലയേറ്റത്. പിന്നീട് സ്റ്റേഷനിലെത്തുന്ന പ്രതികള്‍ നേരിട്ടുന്നത് ക്രൂരപീഡനമായിരുന്നു. ഇയാളുടെ കുപ്രസിദ്ധി സംസ്ഥാനത്താകെ വ്യാപിച്ചു
മാര്‍ച്ച് 10നായിരുന്നു ഇയാളുടെ വീരകഥകള്‍ പുറംലോകമറിഞ്ഞ സംഭവമുണ്ടായത്. അതുകേട്ട് മനസാക്ഷിയുള്ളവരെല്ലാം നടുങ്ങി. അംബാസമുദ്രം നഗരത്തില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘട്ടനമുണ്ടായി. സംഭവത്തില്‍ രണ്ട് കൗമാരക്കാര്‍ ഉള്‍പ്പെടെ ഒൻപതു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കസ്റ്റഡിയിലെടുത്ത ചെറുപ്പക്കാര്‍ക്ക് നേരെ ക്രൂരതയുടെ എല്ലാ സീമകളും കടന്നു. അന്നു രാത്രിയും അടുത്തദിവസം രാവിലെയും ബല്‍വീര്‍ സിങ്ങിന്റെ കൊടുംക്രൂരതക്ക് ഇവര്‍ വിധേയരായി. മര്‍ദനത്തില്‍ പ്രതികളില്‍ അഞ്ചുപേരുടെ പല്ല് കൊഴിഞ്ഞു. വായില്‍ ഉരുളൻ കല്ലുകള്‍ തിരുകി മുഖത്തടിക്കുന്നതായിരുന്നു ഇയാളുടെ രീതി. നഖം ചവണകൊണ്ട് പറിച്ചെടുക്കുന്നതും ഇയാളുടെ രീതിയായിരുന്നു. കസ്റ്റഡിയിലായവകില്‍ ഒരാള്‍ നവവരനാണെന്നറിഞ്ഞതോടെ ഇയാളുടെ ജനനേന്ദ്രിയം തകര്‍ത്തു. അംബാസമുദ്രത്തിലും സമീപത്തെ വിക്രംസിങ്കപുരം പൊലീസ് സ്റ്റേഷനിലുമായിരുന്നു ക്രൂരപീഡം. ഇയാളൊടൊപ്പം ഗണ്‍മാനും മര്‍ദ്ദിച്ചു. അതുവരെ സിനിമകളില്‍ മാത്രം കണ്ട ക്രൂരത എന്ന് തമിഴ്നാട്ടില്‍ ശരിക്കും അരങ്ങേറി. വാര്‍ത്ത പുറത്തായതോടെ പ്രതിഷേധമുണ്ടായിട്ടും ഇയാള്‍ക്ക് കുലുക്കമുണ്ടായില്ല.
പ്രതികളില്‍ മൂന്നുപേര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. നേരിട്ട ക്രൂരത ഇവര്‍ വിവരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മനുഷ്യാവകാശ ലംഘനമാരോപിച്ച് അഭിഭാഷകൻ വി.മഹാരാജൻ എഎസ്പിക്കെതിരെ കേസ് ഫയല്‍ ചെയ്തു.
ബല്‍ബീര്‍ സിങ്ങിന്റെ ക്രൂരത നിയമസഭയില്‍ ചര്‍ച്ചയായി. പിന്നാലെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ബല്‍വീര്‍ സിങ്ങിനെ സസ്പെൻഡ് ചെയ്തു. ബല്‍വീര്‍ സിങ്ങിന്റെ സൂപ്പര്‍വൈസിങ് ഓഫിസറും തിരുനെല്‍വേലി എസ്പിയുമായപി.ശരവണനെയും എട്ട് ജൂനിയര്‍ പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു.
എഎസ്പി നിരന്തരമായി പ്രതികളെ പീഡനത്തിന് വിധേയമാക്കിയ വാര്‍ത്തകള്‍ പുറത്തുവന്നു. അംബാസമുദ്രം, വിക്രംസിങ്കപുരം, കല്ലിടൈക്കുറിച്ചി പൊലീസ് സ്റ്റേഷനുകളായിരുന്നു ഇയാളുടെ കേന്ദ്രങ്ങള്‍. നാട്ടുകാര്‍ക്കിടയില്‍ ആദ്യം ഇയാള്‍ സിങ്കം പൊലീസായിരുന്നു. ഗാര്‍ഹിക പീഡനത്തിന് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷാ ഡ്രൈവറുടെ പല്ല് അടിച്ചു കൊഴിച്ചതായിരുന്നു തുടക്കം. ഈ സംഭവത്തില്‍ എഎസ്പിയുടെ പ്രവൃത്തിയെ പുകഴ്ത്തി നാട്ടുകാര്‍ ഫ്ലെക്സ് ബോര്‍ഡ് വച്ചു. പിന്നീട് ഇയാളെക്കൊണ്ട് നാട്ടുകാര്‍ പൊറുതി മുട്ടി. നിസാര കാര്യത്തിന് പോലും സ്റ്റേഷനില്‍ വിളിപ്പിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നത് വിനോദമാക്കി. ഒടുവില്‍ഇയാള്‍ക്കെതിരെ കുരുക്കുമുറുകകയാണ്. വിചാരണക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കുറ്റം തെളിഞ്ഞാല്‍ ജയില്‍ ശിക്ഷ ഉറപ്പ്
Post a Comment