കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പൊയിൽ, കണ്ടപ്പൻചാൽ,തുഷാരഗിരി, ചെമ്പുകടവ് അടക്കമുള്ള മലയോരമേഖലകളിൽ വ്യാപകമായി കൃഷി ചെയ്തുവരുന്ന കൊക്കോ കുരുവിന് ഇപ്പോൾ 190 രൂപ വില ലെഭിക്കുന്നു.ഈ വർഷം 200 രൂപക്ക് മുകളിൽ വരുമെന്നാണ് പ്രതീക്ഷ. ഉണങ്ങിയ കൊക്കോ കുരുവിന് 650 രൂപയ്ക്ക് മുകളിലാണ് ഇപ്പോൾ വില ലഭിക്കുന്നത്.
കഴിഞ്ഞവർഷം സീസണിൽ 60 രൂപയായിരുന്നു വില ഉണ്ടായിരുന്നത്. കാർഷിക മേഖലയിലെ വില തകർച്ച മൂലം കൃഷി നശിച്ച കർഷകർക്ക് തെല്ലൊരു ആശ്വാസമാണ് കൊക്കോയുടെ വിലക്കയറ്റം.
വിലത്തകർച്ച മൂലം കൃഷി ഉപേക്ഷിച്ച കർഷകർ കൊക്കോ ചുവടെ വെട്ടിമാറ്റി മറ്റു കൃഷിയിലേക്ക് മുൻപ് തന്നെ മാറിയിരുന്നു. എന്നാൽ വീണ്ടും കൂടുതൽ കർഷകർ കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്.കൂലിക്കാരെ ആവശ്യമില്ലാതെ കൊക്കോ വിളവെടുത്ത് കടകളിൽ എത്തിക്കാം എന്നതും, കൂടുതൽ കർഷകരെ കൊക്കോ കൃഷിയിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നു. വരും സീസണുകളിൽ വ്യാപകമായി കൊക്കോ കൃഷിയിലേക്ക് കർഷകർ മാറാൻ ഇപ്പോൾ നല്ല വില ലഭിക്കുന്നത് കാരണമാകും.
എന്നാൽ മുൻവർഷങ്ങളിൽ താരതമ്യപ്പെടുത്തിയാൽ മൂന്നിലൊന്ന് കായ്ഫലം പോലും ഈ സീസണിൽ ലഭിക്കുന്നില്ല എന്ന് കർഷകർ പറയുന്നു.മുൻപ് കൊക്കോ ശേഖരിച്ചിരുന്ന കമ്പനി മറ്റൊരു കമ്പനി ഏറ്റെടുത്തതിനാലാണ് വില ഉയർന്നത് എന്ന് പറയുന്നവരും കുറവല്ല. കാലാവസ്ഥയിലെ വ്യതിയാനമാണ് ഈ വർഷം കായ്ഫലം കുറയാൻ കാരണമെന്ന് കൃഷിക്കാർ പറയുന്നു.
കൊക്കോ കുരുവിന് വില 200 രൂപയോടടുക്കുമ്പോൾ മലയോരമേഖലകളിൽ മോഷ്ടാക്കളുടെ ശല്യവും വർദ്ധിച്ചു വരുന്നതായി കർഷകർ പറയുന്നു. പഴുത്തതും പച്ചയുമായ കൊക്കോ മരത്തിൽ നിന്ന് തന്നെ മോഷ്ടാക്കൾ അപകരിക്കുന്നത് പതിവായിട്ടുണ്ട്.
തെങ്ങ്, കവുങ്ങ്, റബർ തുടങ്ങിയ കൃഷികൾക്ക് ഇടവിളയായും കൊക്കോ കൃഷി ചെയ്യാൻ കഴിയുമെന്നതാണ് കൊക്കോ കൃഷിയുടെ പ്രത്യേകത...
റിപ്പോർട്ട് :ലൈജു അരീപ്പറമ്പിൽ
==============
Post a Comment