തിരുവനന്തപുരം വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനു പുറമേ ജനുവരി മുതൽ 17 പൈസ സർചാർജ് കൂടി പിരിക്കാനുള്ള കെഎസ്ഇബി നീക്കത്തിന് തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. സർചാർജായി വലിയ തുക പിരിക്കാൻ കഴിയില്ലെന്ന് റഗുലേറ്ററി കമ്മിഷൻ വ്യക്തമാക്കി. ഏപ്രിൽ മുതൽ ജൂലൈ വരെ വൈദ്യുതി വാങ്ങിയതിൽ 37.10 കോടിയുടെ അധികബാധ്യത ഉണ്ടായെന്ന് ഹിയറിങ്ങിൽ കെഎസ്ഇബി അറിയിച്ചു.
ഈ ബാധ്യത വകയിരുത്താൽ യൂണിറ്റിന് 17 പൈസ സർചാർജ് ഈടാക്കാൻ അനുവദിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.
എന്നാൽ മൂന്നു മാസത്തെ കണക്ക് കാണിച്ച് പുതിയ അപേക്ഷ സമർപ്പിക്കാൻ കെഎസ്ഇബിക്കു നിർദേശം നൽകി.
പൊതുവേദികളിൽ ചർച്ച ഒഴിവാക്കാൻ അതാണ് നല്ലതെന്നും കമ്മിഷൻ വ്യക്തമാക്കി.
നിലവിൽ മുൻബാധ്യത തീർക്കാൻ 19 പൈസയാണ് ഉപയോക്താക്കൾ സർചാർജ് നൽകുന്നത്. ഇത് ഡിസംബറിൽ അവസാനിക്കും. ആ സാഹചര്യത്തിലാണ് ജനുവരി മുതൽ 17 പൈസ സർചാർജ് ഈടാക്കാൻ കെഎസ്ഇബി അനുമതി തേടിയത്. ഇപ്പോൾ കമ്മിഷൻ അത് അനുവദിച്ചില്ലെങ്കിലും മൂന്നു മാസത്തെ കണക്കു നൽകി കഴിയുമ്പോൾ വീണ്ടും സർചാർജ് ഭാരം ഉപയോക്താക്കൾക്കു മേൽ ചുമത്തപ്പെടും എന്നാണു സൂചന.
കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി യൂണിറ്റിന് ശരാശരി 16 പൈസ നിരക്ക് വർധിപ്പിച്ചത്.
Post a Comment