കാരശ്ശേരി : പുലിഭീതി നിലനിൽക്കുന്ന കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറയിൽ, സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പ്രശ്നപരിഹാരത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടും സർവകക്ഷി യോഗംചേർന്നു.
ജനം തിങ്ങിപ്പാർക്കുന്ന മേഖലയിൽ രണ്ടാഴ്ചയായി പുലിയെ കാണുന്നതായി നാട്ടുകാർ പറയുന്നു. വനംവകുപ്പ് അധികൃതർ പരിശോധന നടത്തുകയും കാമറ സ്ഥാപിക്കുകയും ചെയ്തെങ്കിലും പുലിയുടെ സാന്നിധ്യം തിരിച്ചറിനായില്ല. പക്ഷേ, കൂടുതൽ സ്ഥലങ്ങളിൽ വെച്ച് പുലിയെ കണ്ടതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുകയും സമീപപ്രദേശത്തു നിന്ന് വളർത്തുനായയെയും കാട്ടുപന്നിയെയും അജ്ഞാതജീവി പിടിക്കുകയും ചെയ്തതോടെ ജനം ഭീതിയിലാണ്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പഞ്ചായത്തംഗങ്ങൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും കൂട് സ്ഥാപിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശാന്താദേവി മൂത്തേടത്ത്, പഞ്ചായത്തംഗങ്ങളായ അഷ്റഫ് തച്ചാറമ്പത്ത്, ഇ.പി.അജിത്ത്, കെ. ശിവദാസൻ, കെ.പി. ഷാജി, താലൂക്കുതല ആർ.ആർ.ടി മുസ്തഫ തിയ്യാൻ, ലത്തീഫ് പനങ്ങാംപുറം,ഹംസ ചുക്കാൻ, കീലത്ത് മുജീബ് മാസ്റ്റർ, ടി.ടി. ഷൈജു, എം.കെ. സുകുമാരൻ സംസാരിച്ചു.
ഭാവിപ്രവർത്തനങ്ങൾക്കായി പഞ്ചായത്തംഗങ്ങളായ അഷ്റഫ് തച്ചാറമ്പത്ത് ചെയർമാനായും ഇ.പി. അജിത്ത് കൺവീനറായും 22 അംഗ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു.
Post a Comment