കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോട്ടയം ജില്ല സെഷൻസ് കോടതി തള്ളി. ജനുവരി അഞ്ചിന് നടന്ന ചാനൽ ചർച്ചക്കിടെയായിരുന്നു ഇന്ത്യയിലെ മുസ്‍ലിംകൾ മുഴുവൻ വർഗീയവാദികളാണെന്ന് പി.പി. ജോർജ് പറഞ്ഞത്.
വിവാദ പരാമർശത്തിനെതിരെ യൂത്ത് ലീഗ് ആണ് പരാതി നൽകിയത്. തുടർന്ന് ഈരാട്ടുപേട്ട പൊലീസ് കേസെടുക്കുകയായിരുന്നു. അതിനുപിന്നാലെയാണ് ജോർജ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. നാലു തവണ മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു. ബുധനാഴ്ചയാണ് കേസിൽ വാദം പൂർത്തിയായത്.
ഹൈകോടതിയെ സമീപിക്കുമെന്ന് പി.സി. ജോർജ് പ്രതികരിച്ചു.
ജനുവരി ആറിന് ‘ജനം ടിവി’യില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. ‘മുസ്‌ലിംകൾ എല്ലാവരും പാകിസ്താനിലേക്ക് പോകട്ടെ, ഞങ്ങൾ ഇവിടെ സ്വസ്ഥമായി ജീവിക്കട്ടെ. മുസ്‌ലിംകൾ എല്ലാവരും വർഗീയവാദികൾ, ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകൾ കൊലപ്പെടുത്തിയിട്ടുണ്ട്, വർഗീയവാദിയല്ലാത്ത ഒരു മുസ്‍ലിമും ഇന്ത്യയിലില്ല. പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി. ജലീൽ, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട്ട് ബി.ജെ.പിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റുപേട്ടയിൽ മുസ്‌ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചത്’ -എന്നെല്ലാമാണ് പി.സി. ജോർജ് പറഞ്ഞത്.
Post a Comment