മഴക്കാല രോഗങ്ങൾക്കെതിരെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ജനകീയ അടിസ്ഥാനത്തിൽ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കണമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മഴക്കാലം ആരംഭിക്കുന്നതോടെ കൊതുകുജന്യ രോഗങ്ങളും മറ്റു പകർച്ചവ്യാധികളും ആശങ്കയുണർത്തും വിധം പടർന്നു പിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 2022 വർഷത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ സുരക്ഷക്ക്് മാലിന്യ മുക്ത പരിസരം എന്ന വിഷയത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, സെക്രട്ടറിമാർ വിവിധ വകുപ്പു മേധാവികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ ഓൺലൈൻ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴക്കാലത്തോട് അനുബന്ധിച്ചുള്ള പകർച്ചവ്യാധി പ്രതിരോധം മുൻവർഷങ്ങളിൽ കാര്യക്ഷമമായി നടപ്പിലാക്കിയത് മൂലം പകർച്ചവ്യാധികളും മരണങ്ങളും ഗണ്യമായി കുറച്ചു കൊണ്ടുവരുന്നതിന് സാധിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ ഈ വർഷവും മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കും. ഇതിനുവേണ്ടി വാർഡ് തലത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തിക്കണമെന്നും സെമിനാറിൽ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ശശി അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ ഡോ.തേജ് ലോഹിത് റെഡ്ഡി ആമുഖപ്രഭാഷണം നടത്തി. തദ്ദേശസ്വയംഭരണ ജോ. ഡയറക്ടർ സാബു, സിഡിപി അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളെ കുറിച്ച് ജില്ലാ ആരോഗ്യവകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് സുരേഷ് കുമാർ, ഹരിതകേരളം മിഷൻ കോർഡിനേറ്റർ പി.പ്രകാശ്, ശുചിത്വമിഷൻ അസി. കോഡിനേറ്റർ കെ പി രാധാകൃഷ്ണൻ എന്നിവർ ക്ലാസ് നയിച്ചു. ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ രജനി പുല്ലാനികോട്ട് നന്ദി പറഞ്ഞു.
Post a Comment