പത്തനംതിട്ട : ചാലക്കയത്തിനും അട്ടത്തോടിനുമിടയിൽ പ്ളാന്തോട്ടിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞ് കുരുന്നുകളടക്കം എട്ടുപേർക്ക് പരിക്കേറ്റു.
മുക്കം മണ്ണാശേരി സ്വദേശികളായ കരുണാകരൻ (78), വാസു (69), ശ്രീജിത്ത് (38), ഷൈലജ (62), പാർവതി (അഞ്ച്), വൈഗ (രണ്ടര), വൈദേഹി (ഒൻപത്), ശിവദ (എട്ട്) എന്നിവർക്കാണ് പരിക്കേറ്റത്. കരുണാകരനും വാസുവിനും തലയ്ക്കും കാലിനും പരിക്കേറ്റു.
കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. എല്ലാവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തീർഥാടകസംഘം. അട്ടത്തോട് വളവിലാണ് ഇന്നലെ രാവിലെ 11 മണിയോടെ അപകടമുണ്ടായത്. ദർശനം കഴിഞ്ഞ് മടങ്ങിയ മറ്റുതീർഥാടകരാണ് വാഹനം മറിഞ്ഞത് കണ്ടത്.
ഉടനെ പോലീസിനെയും അഗ്നിരക്ഷാസേനയെയും ഇവർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും റേഞ്ച് ഇല്ലാത്തത് തിരിച്ചടിയായി. തുടർന്ന് ഇവർ പരിക്കേറ്റ തീർഥാടകരെ അവരുടെ വാഹനത്തിൽ കയറ്റി റേഞ്ച് ഉള്ള സ്ഥലത്ത് എത്തിച്ചശേഷം പോലീസിനെയും നിലയ്ക്കൽ അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. അഗ്നിരക്ഷാസേനയുടെ ആംബുലൻസിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
Post a Comment