തിരുവനന്തപുരം: ബഫർ സോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും. 2019 ലെ ഉത്തരവ് തിരുത്താൻ മന്ത്രി സഭ തീരുമാനിച്ചു. ബഫർ സോണിൽ സുപ്രിംകോടതിയിൽ തുടർ നടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി.
സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രിംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം നേരത്തെ ഉയർന്നിരുന്നു. വനങ്ങൾക്ക് ചുറ്റുമുള്ള 0 മുതൽ 1 കിലോ മീറ്റർ വരെ ജനവാസ കേന്ദ്രങ്ങൾ അടക്കം ബഫർ സോൺ എന്നായിരുന്നു 2019 ലെ ഉത്തരവ്. ഇതാണ് തിരുത്തിയിരിക്കുന്നത്.
വനങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോ മീറ്റർ വരെയുള്ള ജനവാസ കേന്ദ്രങ്ങൾ ബഫർ സോണില്‍ ഉള്‍പ്പെടും എന്നായിരുന്നു 2019 ലെ ഉത്തരവ്. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയർന്നിരുന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്.
സംരക്ഷിത വനങ്ങളുടെ ചുറ്റളവിൽ ഒരു കിലോമീറ്റർ പരിസ്ഥിതി മേഖല നിർബന്ധമാക്കിയുള്ള വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യാനായിരുന്നു ആദ്യ തീരുമാനം. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫർ സോൺ നടപ്പാക്കുക എന്നതാണ് കേരളത്തിന്‍റെ നിലപാട്. കൂടാതെ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ പരിമിതികളും ആശങ്കകളും കോടതിയെ അറിയിക്കുകയും വേണം. ജനസംഖ്യ സാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയിൽ വിധി നടപ്പാക്കുന്നതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തണം.
മന്ത്രിസഭ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. ലക്ഷക്കണക്കിനു വീടുകളും കൃഷിയും നഷ്ടപ്പെടുന്ന തീരുമാനം തിരുത്തുന്നതില്‍ സന്തോഷം. സര്‍ക്കാര്‍ ഉത്തരവാണ് കോടതി വിധിക്കു വഴിതെളിച്ചതെന്നും വി.ഡി.സതീശൻ പറഞ്ഞു.
Post a Comment