ലഖ്നൗ: ലുലുമാളിൽ നമസ്‌കാരം നടത്തിയ സംഭവത്തിൽ നാലു പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. ജൂലായ് 12ന് ലുലു മാളിൽ നമസ്കരിച്ച നാലുപേരാണ് അറസ്റ്റിലായത്. നോമൻ, ലുഖ്മാൻ, അതിഫ്, റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. ഈ നാലുപേരെക്കൂടാതെ, ഷോപ്പിംഗ് മാളിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ക്രമസമാധാനം തകർത്തതിന് 18 പേർക്കെതിരെ ജൂലൈ 16ന് കേസെടുത്തിരുന്നു. അന്നുതന്നെ ഹനുമാൻ ചാലിസ ചൊല്ലി മതസൗഹാർദം തകർക്കാൻ ശ്രമിച്ചതിന് മറ്റു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിരുന്നു
സുരക്ഷാ വീഴ്ചകൾ വെച്ചുപൊറുപ്പിക്കില്ലെന്നും ഐക്യം തകർക്കാൻ ശ്രമിക്കുന്നവരെ കർശനമായി നേരിടുമെന്നും ലുലു മാൾ വിവാദത്തെ പരാമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ചില ആളുകൾ അനാവശ്യ പ്രസ്താവനകൾ നടത്തുകയും മാൾ സന്ദർശിക്കുന്ന ആളുകളെ തടയുന്നതിനായി പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. പ്രാർഥനകളോ മറ്റ് പരിപാടികളോ സംഘടിപ്പിച്ച് റോഡിൽ ഗതാഗതം തടസ്സപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലുലുമാളിൽ ആളുകൾ നമസ്‌കരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. നമസ്‌കാരത്തിനു പിന്നാലെ മാളിൽ തീവ്രഹിന്ദു സംഘടനകൾ ഹനുമാൻ ചാലിസ ചൊല്ലാൻ ശ്രമിച്ചതും വിവാദമായിരുന്നു. നമസ്‌കാരം തുടരാൻ അനുവദിച്ചാൽ രാമായണത്തിലെ സുന്ദരകാണ്ഡം ചൊല്ലുമെന്നായിരുന്നു ഹിന്ദു മഹാസഭയുടെ ഭീഷണി. ഇതിനു പിന്നാലെ നമസ്‌കാരം നിർവഹിച്ച അജ്ഞാതർക്കെതിരെ യ.പി പൊലീസ് കേസെടുത്തിരുന്നു.
രണ്ടായിരം കോടി രൂപ മുതൽമുടക്കിൽ നിർമിച്ച മാൾ ജൂലൈ പതിനൊന്നിനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്നു കൊടുത്തത്.
Post a Comment