പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻ കുണ്ട് അങ്ങാടിക്ക് സമീപം കഴിഞ്ഞ ദിവസം ഉണ്ടായ ഉഗ്രസ്ഫോടനത്തിന് പിന്നിലെ ദുരൂഹത അവസാനിപ്പിക്കുകയും പ്രദേശവാസികൾക്ക് ഉള്ള ഭീതിയും സംശയങ്ങളും അവസാനിപ്പിക്കുകയും ഇതിനു കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും ബന്ധപ്പെട്ട അധികൃതർ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് വിശ്വഹിന്ദു പരിഷത്ത് (VHP) പുതുപ്പാടി ഖണ്ഡ് സമിതി ആവശ്യപ്പെട്ടു.
സ്ഫോടനം നടന്നത് ധാരാളം ജനങ്ങൾ എത്തിച്ചേരുന്നതും കച്ചവട സ്ഥാപനങ്ങളുള്ളതുമായ അങ്ങാടിയുടെ അടുത്തും, മിക്കപ്പോഴും വളർത്തുമൃഗങ്ങളും മറ്റും മേയുന്ന സ്ഥലവുമാണ് എന്നത് പ്രശ്നം സങ്കീർണ്ണമാക്കാൻ ഇടയാക്കുന്നതാണ്.
ഇവിടെ കുറച്ച് നാളുകൾക്ക് മുമ്പ് ചില രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായതും ഇടക്കിടെ മാവോയിസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നതും ചില മതതീവ്രവാദ സംഘടനകളുടെ സാന്നിദ്ധ്യവും എല്ലാം സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്.
കൂടാതെ ഇതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് സമീപ പ്രദേശമായ കൈതപ്പൊയിൽ അങ്ങാടിയിലെ ഒരു കെട്ടിടത്തിനു മുകളിൽ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയിരുന്നു.
വർഷങ്ങൾക്ക് മുമ്പ് പയോണയിൽ ഒരു വീടിന് സമീപമുണ്ടായ സ്ഫോടനത്തെക്കുറിച്ചള്ള അന്വേഷണം എങ്ങുമെത്തിയില്ല.
ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ഇവ വെറും സംഭവങ്ങളല്ല മറിച്ച് ചില സാമൂഹ്യദ്രോഹ - ദേശവിരുദ്ധ ശക്തികളുടെ പ്രവർത്തനമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത് നാടിനും നാട്ടാർക്കും ആപത്താണ്.
താരതമ്യേന ശാന്തമായ പുതുപ്പാടി പഞ്ചായത്തിൽ ഇത്തരത്തിലുള്ള സ്ഫോടനങ്ങൾ ജനങ്ങളുടെ സുരക്ഷിതത്വത്തെ ബാധിക്കുകയും നാട്ടിൽ അനാവശ്യ ഭീതി പടർത്തുകയും ചെയ്യാനിടയാക്കും.
ഇക്കാരണങ്ങളാൽ ബന്ധപ്പെട്ട അധികൃതർ വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടുകയും ശക്തമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യണമെന്ന് സ്ഥലം സന്ദർശിച്ച VHP ഖണ്ഡ് സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
സംഘത്തിൽ വി.എച്ച്.പി ജില്ല സമ്പർക്ക പ്രമുഖ് സുനിൽകുമാർ(ഉണ്ണി പൊൽപ്പാടം),ഖണ്ഡ് പ്രസിഡണ്ട് P മനോജ്, ഖണ്ഡ് സിക്രട്ടറി K.B.സുബീഷ് എന്നിവരോടൊപ്പം K.M. സജീവൻ, P.V.സാബു,P. ശ്രീജിത്ത്, M.സതീഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.
Post a Comment