കോഴിക്കോട്: വില്ലേജ് ഓഫീസർമാരുടെ ഒപ്പും സീലും വ്യാജമായി പതിപ്പിച്ച് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോഴിക്കോട് ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢിയുടെ നിർദ്ദേശം. തഹസിൽദാർമാർ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് ആറിനാണ് ജില്ലാ പൊലീസ് മേധാവിക്ക് കളക്ടര്‍ ഇത് സംബന്ധിച്ച് കത്ത് നൽകിയത്.
ഇതേ തുടർന്ന് പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ താമരശ്ശേരിയിൽ സ്ഥാപനം നടത്തുന്ന ബത്തേരി സ്വദേശിയെ ഇന്നലെ പോലീസ് പിടികൂടിയിരുന്നു.
കൈവശവകാശ സർട്ടിഫിക്കറ്റുക്കളും ലൊക്കേഷൻ സ്കെച്ചും തയ്യാറാക്കി ഒപ്പും, സീലും വ്യാജമായി പതിപ്പിച്ച് കെ. എസ്. എഫ്. ഇയുടെ വിവിധ ശാഖകളിൽ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ട് വിവിധ വില്ലേജ് ഓഫീസർമാർ അതാത് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. ബാലുശ്ശേരി, നന്മണ്ട, കാവിലുംപാറ, തിനൂർ, കട്ടിപ്പാറ വില്ലേജ് ഓഫീസർമാരാണ് പരാതി നൽകിയത്.
കെ.എസ്.എഫ്.ഇ മാനേജർമാർക്ക് സംശയം തോന്നിയ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് വില്ലേജ് ഓഫീസർമാർക്ക് റിപ്പോർട്ട് ചെയ്തിരുന്നു. വില്ലേജ് ഓഫീസർമാരുടെ വിശദമായ പരിശോധനയിൽ ഇവ വ്യാജമായി നിർമ്മിച്ചതാണെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്.
Post a Comment