കൊച്ചി:ഉപജില്ല സ്കൂൾ കലോത്സവം കഴിഞ്ഞു മടങ്ങുന്നതിനിടെ ഗെസ്റ്റ് അധ്യാപകൻ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വനിതാ പ്രിൻസിപ്പൽ ഉൾപ്പടെയുള്ളവരെ അറസ്റ്റു ചെയ്തത് പരാതി പിൻവലിക്കാൻ പെൺകുട്ടിയെ നിർബന്ധിച്ചതിനെന്ന് പൊലീസ്. വിദ്യാർഥിനിയെയും അമ്മയെയും മാനസികമായി സമ്മർദത്തിലാക്കി പരാതി പിൻവലിപ്പിക്കാനായിരുന്നു ശ്രമം. പ്രായപൂർത്തിയാകാത്ത കുട്ടികൾ ലൈംഗിക അതിക്രമത്തിന് ഇരയായിട്ട് പൊലീസിലോ അനുബന്ധ നിയമസംവിധാനത്തെയൊ വിവരം അറിയിച്ചില്ലെങ്കിൽ കടുത്ത കുറ്റമാണെന്നിരിക്കെയാണ് വനിതാ പ്രിൻസിപ്പലും മറ്റു രണ്ട് അധ്യാപകരും പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചതെന്നു പൊലീസ് പറയുന്നു
പോക്സോ കേസിൽ ഗെസ്റ്റ് അധ്യാപകൻ പട്ടിമറ്റം നടുക്കാലയിൽ കിരൺ (43) ആണ് അറസ്റ്റിലായത്.സ്കൂൾ പ്രിൻസിപ്പൽ,മറ്റു രണ്ട് അധ്യാപകരുമാണ് അറസ്റ്റിലായ മറ്റുള്ളവർ. സംഭവത്തിനു ശേഷം ഒളിവിൽ പോയ കിരണിനെ തമിഴ്നാട് നാഗർകോവിലിൽ നിന്നാണു പിടികൂടിയത്. നാടുവിടുന്നതിന് ഉപയോഗിച്ച കാറും കൂടെയുണ്ടായിരുന്ന രണ്ടു പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കഴിഞ്ഞ ബുധൻ രാത്രി പൊന്നുരുന്നിയിൽ നടന്ന തൃപ്പൂണിത്തുറ ഉപജില്ല സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത ശേഷം മടങ്ങിപ്പോകുമ്പോഴാണു പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയത്. ജില്ലയിൽ ബസ് പണിമുടക്ക് നടന്ന ദിവസമായിരുന്നു. നിർധനയായ പെൺകുട്ടിയെ കലോത്സവത്തിന് എത്തിക്കുന്നതിനു രക്ഷിതാക്കൾക്കു മാർഗമില്ലാതെ വന്ന സാഹചര്യം മുതലെടുത്തു ബൈക്കിൽ കൊണ്ടുപോകാം എന്നു പറഞ്ഞാണു കിരൺ കുട്ടിയെ വീട്ടിൽ നിന്നു കൊണ്ടുപോയതെന്നു പൊലീസ് പറഞ്ഞു. ബൈക്കിനു പിറകിലിരുന്ന വിദ്യാർഥിനിയോടു കിരൺ ലൈംഗിക അതിക്രമം കാണിക്കുകയായിരുന്നു. സംഭവം തൊട്ടടുത്ത ദിവസം സ്കൂളിലെ അധ്യാപകരെ അറിയിച്ചിരുന്നുവെങ്കിലും വിവരം മൂടിവയ്ക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു.വിവരം അറിഞ്ഞ വിദ്യാർഥികൾ സ്കൂളിൽ പ്രതിഷേധിക്കുകയും ജനൽ ചില്ലുകൾ തല്ലിത്തകർക്കുകയും ചെയ്തു. വിദ്യാർഥിനിയെ കൗൺസിലിങ്ങിനു വിധേയയാക്കിയ അധ്യാപിക വിവരം പുറത്ത് അറിയിച്ചതോടെയാണ് പൊലീസ് ഇടപെട്ടു തുടർനടപടി സ്വീകരിച്ചത്. ഇതിനിടെ പരാതി പിൻവലിപ്പിക്കാൻ പ്രിൻസിപ്പലും മറ്റ് അധ്യാപകരും ഇടപെടുകയായിരുന്നു. ഇതോടെ പൊലീസ് സംഭവത്തിൽ കർശന നടപടി സ്വീകരിച്ചു പ്രതിയെ പിടികൂടാനുള്ള നടപടികളുമായി മുന്നോട്ടു പോയി. യഥാസമയം പൊലീസിനെ അറിയിക്കുന്നതിൽ വീഴ്ചവരുത്തിയതിന് അധ്യാപകരെയും അറസ്റ്റ് ചെയ്തു.
Post a Comment