മൂന്നുമാസത്തെ കാത്തിരിപ്പിനൊടുവിൽ അടിവാരത്തു നിന്ന് കൂറ്റൻ യന്ത്രങ്ങളുമായി രണ്ടു ട്രെയ്‌ലറുകൾ ചുരം കയറി. രാത്രി പതിനൊന്നു മണിയോടെ തുടങ്ങിയ യാത്ര പുലർച്ച രണ്ടോടെയാണ് 9 കൊടും വളവുകൾ താണ്ടി യത്. ഇടയ്ക്ക് ഏഴാം വളവിൽ എത്തിയപ്പോൾ വയനാടു ഭാഗത്തുനിന്നു വന്ന ആംബുലൻസിനു കടന്നുപോകാൻ കുറച്ചുനേരം യാത്ര നിർത്തിവച്ചു. യാത്രയ്ക്കായി യുദ്ധസമാനമായ ഒരുക്കങ്ങളാണ് ചുരത്തിന്റെ രണ്ടു ഭാഗത്തും ഒരുക്കിയത്.
ഡ്രൈവർമാർ അടക്കം 14 ജീവനക്കാർ ചേർന്നാണ് ട്രെയ്‌ലറുകൾ കൊണ്ടു പോവുന്നത്. ഏറ്റവും മുന്നിലായി വെളിച്ച സംവിധാനങ്ങൾ പിടിപ്പിച്ച വാഹനവും പൈലറ്റ് വാഹനവും പിന്നിൽ ട്രെയ്‌ലറുകളും എന്ന രീതിയിലാണ് യാത്ര. ദേശീയപാത, പൊതുമരാമത്ത്, പൊലീസ്, വനം, അഗ്നിരക്ഷാസേന, കെഎസ്ഇബി, ആരോഗ്യം, മോട്ടോർവാഹനം തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹായമൊരുക്കിയിരുന്നു. വാഹനത്തിന് അറ്റകുറ്റപ്പണി വേണ്ടിവന്നാൽ നന്നാക്കാനുള്ള മൊബൈൽ വർക്‌ഷോപ് സംവിധാനവും ഒരുക്കിയിരുന്നു. ചുരംസംരക്ഷണ സമിതിയും സഹായവുമായി ഒപ്പമുണ്ട്.
നെസ്‌ലെയുടെ നഞ്ചൻകോട്ടെ ഫാക്ടറിയിലേക്ക് കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത യന്ത്രഭാഗങ്ങളാണ് ട്രെയ്‌ലറുകളിലുള്ളത്. ചുരത്തിൽ ഗതാഗതതടസ്സം ഉണ്ടാകുമെന്ന കാരണത്താലാണ് തടഞ്ഞിട്ടിരുന്നത്. നഷ്ടപരിഹാരമായി കമ്പനി 20 ലക്ഷം രൂപ കെട്ടി വച്ചതോടെയാണ് അനുമതി നൽകിയത്. ട്രെയ്‌ലറുകൾ കയറുന്നതിനു മുന്നോടിയായി ഇന്നലെ രാത്രി 11 മുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു.
Post a Comment