കോഴിക്കോട്മുക്കം:മലയോര മേഖലയുടെ ഉത്സവമായ മുക്കം ഫെസ്റ്റിന് വർണാഭമായ തുടക്കംകുറിച്ചു. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 19 മുതൽ ഫെബ്രുവരി 5 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിന് വൻ ജനപങ്കാളിത്തത്തോടെ നൂറ് കണക്കിന് ആളുകളെ അണിനിരത്തി ബാൻഡ് വാദ്യമേങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ വർണ ശബളമായ ഘോഷയാത്രയും നടന്നു.മലയോര മേഖലയിലെ 5 പഞ്ചായത്തുകളിലുള്ളവരും മുക്കം നഗരസഭയിലുള്ളവരും ഘോഷയാത്രയിൽ അണിനിരന്നു.
മുക്കം ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിച്ച ഘോഷയാത്ര ഫെസ്റ്റ് നഗറിൽ സമാപിച്ചപ്പോൾ മാമ്പറ്റ പ്രതീക്ഷ സ്പെഷൽ സ്കൂളിലെയും തൊണ്ടിമ്മൽ സാൻജോ പ്രതീക്ഷ ഭവൻ സ്പെഷൽ സ്കൂളിലെയും വിദ്യാർത്ഥികൾ വർണ ബലൂണുകൾ പറത്തി ഫെസ്റ്റിന് തുടക്കം കുറിച്ചത്.
അടുത്ത മാസം 5 വരെ മലയോരത്തിന് ഉത്സവ രാവുകളാകും. സംഘാടക സമിതി ചെയർമാൻ ലിന്റോ ജോസഫ് എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. ജനറൽ കൺവീനർ വി.കെ.വിനോദ്,അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ വി.കുഞ്ഞാലി,നഗരസഭാധ്യക്ഷൻ പി.ടി.ബാബു,ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.പി.ജമീല, ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.അലി അക്ബർ,വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് കെ.ടി.നളേശൻ,കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്,നഗരസഭ ഉപാധ്യക്ഷ കെ.പി.ചാന്ദിനി,കാഞ്ചന കൊറ്റങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു.വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ,പെറ്റ് ഷോ, പുഷ്പ പ്രദർശനം, അമ്യുസ്മെന്റ് പാർക്കുകൾ തുടങ്ങിയവ ഫെസ്റ്റിലുണ്ട്.
ഇരുവഞ്ഞിപ്പുഴയിൽ ബോട്ടിങ്ങും ഏർപ്പെടുത്തും. വൈകിട്ട് 4 മുതലാണ് പ്രവേശനം. ഇന്നലെ പാലാപള്ളി ഫെയിം അതുൽ നറുകരയുടെ കലാ വിരുന്ന് അരങ്ങേറി.ഇന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ മുഖ്യാതിഥിയായിരിക്കും. ഇന്ന് മുബീന മെഹ്സിന്റെ ഇശൽ നൈറ്റ് നടക്കും. മുക്കത്തുകാരുടെ പഴയ ഹാസ്യ കഥാപാത്രം ‘വേലായുധൻ’ നിശ്ചല ദൃശ്യത്തിലൂടെ ആവിഷ്കരിച്ച് വേറിട്ട കാഴ്ചയായി.
Post a Comment