എടവണ്ണ:റോഡിലേക്കു തെറിച്ചുവീണ പന്തിൽത്തട്ടി ബൈക്ക് മറിഞ്ഞു. പിന്നാലെയെത്തിയ ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു. വിവാഹസത്കാരം കഴിഞ്ഞ് രണ്ടുവയസ്സുള്ള കുഞ്ഞിനോടൊപ്പം സഹോദരന്റെ കൂടെ ബൈക്കിൽ മടങ്ങുകയായിരുന്ന അരീക്കോട് മൈത്ര ചെമ്പ്രമ്മൽ വീട്ടിൽ ഫാത്തിമ സുഹ്‌റ(38)യാണ് മരിച്ചത്. കുഞ്ഞും സഹോദരനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഞായറാഴ്‌ച വൈകീട്ട് നാലോടെ എടവണ്ണ-അരീക്കോട് പാതയിൽ ഒതായി കിഴക്കേതല വെള്ളച്ചാലിലാണ് അപകടം. മൈത്രയിലെ ബന്ധുവീട്ടിൽ വിവാഹച്ചടങ്ങു കഴിഞ്ഞ് ഫാത്തിമ സഹോദരനും മകനുമൊപ്പം തൃക്കലങ്ങോട്ടെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. റോഡിലൂടെ ഉരുണ്ടുവന്ന പന്തിൽത്തട്ടി ബൈക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തൊട്ടുപിന്നാലെയുണ്ടായിരുന്ന ടോറസ് ലോറിക്കടിയിൽപ്പെട്ട യുവതിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അശ്രദ്ധയോടെ വാഹനം ഓടിച്ചതിന് ലോറി ഡ്രൈവർക്കെതിരേ കേസെടുത്തു. എടവണ്ണ പോലീസും തിരുവാലി അഗ്നിരക്ഷാസേനയും സന്നദ്ധസേവകരും നാട്ടുകാരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Post a Comment