കോഴിക്കോട് കായക്കൊടിയിൽ അയൽവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ കേസന്വേഷണത്തിൽ വഴിത്തിരിവ്. ഹോട്ടൽ തൊഴിലാളിയായ വണ്ണാൻപറമ്പത്ത് ബാബുവിനെ അയൽവാസിയായ ഓട്ടോ ഡ്രൈവർ രാജീവ് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് ശേഷം രാജീവൻ തൂങ്ങി മരിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.
വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് കൊലപാതകം നടന്നത് എന്നാണ് നിഗമനം. തൊട്ടിൽപ്പാലം പൊലീസ് ആണ് അന്വേഷണം നടത്തുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ബാബുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം വീടിനുള്ളിൽ നിന്ന് കണ്ടെത്തിയിരുന്നു. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തറുത്ത നിലയിലായിരുന്നു ബാബുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. രാവിലെ 8 മണിക്ക് ശേഷമാണ് വീട്ടിലെ കിടപ്പുമുറിയിൽ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ശരീരത്തിൽ നിന്ന് വിട്ട് പോയ നിലയിലും കുടൽ മാല പുറത്തിട്ട നിലയിലുമായിരുന്നു. ഈ സമയത്ത് വീട്ടിൽ ബാബുവിന്റെ മക്കളാണ് ഉണ്ടായിരുന്നത്. ഹോട്ടൽ ജീവനക്കാരനായ ബാബു രാവിലെ മൂന്ന് മണിയോടെ ജോലി കഴിഞ്ഞെത്തി വിശ്രമിക്കുകയായിരുന്നു. പുറത്തായിരുന്ന ഭാര്യ തിരികെയെത്തിയപ്പോൾ ബാബുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് പരിശോധന നടത്തവേ ചോരപ്പാടുകൾ കണ്ടെത്തിയ പൊലീസ് ഇത് പിന്തുടർന്നു. അങ്ങനെ രാജീവന്റെ വീട്ടിലെത്തിയ പൊലീസ് വീടിന്റെ പിന്നിലുള്ള വിറകുപുരയിൽ രാജീവനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
Post a Comment