പെരിങ്ങോം : മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട യുവതിയെചികിത്സ വാഗ്ദാനം നൽകി മംഗലാപുരത്തേക്ക്കൂട്ടി കൊണ്ടുപോയി ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകിയ ശേഷം ലോഡ്ജ് മുറിയിൽ വെച്ച് പീഡിപ്പിക്കുകയും പണവും സ്വർണ്ണവും തട്ടിയെടുത്ത ശേഷം ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി 15 വർഷത്തിന് ശേഷം പിടിയിൽ.
പെരുമ്പടവ് തലവിൽ സ്വദേശി എം.സുനിൽകുമാറിനെ(44)യാണ് പെരിങ്ങോം പോലീസ് ഇൻസ്പെക്ടർ പി.സുഭാഷിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.ഐ.എൻ. പി.രാഘവൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ.പി എച്ച് ഷറഫുദ്ദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രജേഷ്, സുമേഷ്, ജിജേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
2008 -ൽ ആയിരുന്നു സംഭവം. പെരിങ്ങോം സ്റ്റേഷൻ പരിധിയിലെ യുവതിയെയാണ് ഇയാൾ സൗഹൃദം നടിച്ച് മംഗലാപുരത്തേ ആശുപത്രിയിലേക്കെന്ന വ്യാജേന ലോഡ്ജിൽ എത്തിച്ച് ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം മയക്കത്തിലാക്കി പീഡിപ്പിക്കുകയും യുവതിയുടെ കൈയിലുണ്ടായിരുന്ന 4,500 രൂപയും ഒന്നേമുക്കാൽ പവൻ്റെ ആഭരണങ്ങളുമായി മുങ്ങിയത്.
തുടർന്ന് നാട്ടിലെത്തിയ യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാൾ നാട്ടിൽ നിന്നും മുങ്ങി. 2019 -ൽ പ്രതിയെ പിടികിട്ടാപ്പുള്ളിയായി പയ്യന്നൂർ കോടതി പ്രഖ്യാപിച്ചിരുന്നു. ബാംഗ്ലൂരിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന സൈബർ സെൽ മൊബെൽ ടവർ ലൊക്കേഷൻ്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ബാംഗ്ലൂരിലെത്തിയെങ്കിലും അതിവിദഗ്ധമായി മുങ്ങിയ പ്രതിയെ കഴിഞ്ഞ ദിവസം പയ്യന്നൂർ കോറോത്തെ സഹോദരൻ്റെ വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Post a Comment