വരുന്ന 159 വർഷത്തിനുള്ളിൽ ഭൂമിയെ ഇടിച്ച് തരിപ്പണമാക്കാൻ പാകത്തിനൊരു ഛിന്നഗ്രഹം എത്തുന്നുവത്രേ. എന്നാൽ ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള പദ്ധതികൾ നാസ തയ്യാറാക്കി കഴിഞ്ഞു. അതിന്റെ ഭാഗമായി 2020-ലാണ് ബെന്നുവെന്ന ഛിന്നഗ്രഹത്തിലേക്ക് നാസ ലസൈറിസ്- റെക്‌സ് എന്ന പേടകത്തെ അയച്ചത്. നാളെ പേടകത്തിന്റെ ദൗത്യത്തിന് പര്യവസാനമാകും.
ബെന്നുവിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി കുഞ്ഞൻ പേടകം ബഹിരാകാശത്ത് നിന്ന് പുറപ്പെട്ടിരുന്നു. നാളെ രാത്രിയോടെ പേടകം ഭൂമി തൊടുമെന്നാണ് വിവരം. രാത്രി 8.11-ന് അന്തരീക്ഷത്തിൽ പ്രവേശിക്കുന്ന കാപ്‌സ്യൂൾ 8.25-ന് യൂട്ടോ മരുഭൂമിയിലെത്തും. ലക്ഷക്കണക്കിന് ദൂരം താണ്ടി, ബെന്നുവിൽ നിന്നുള്ള പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകൾ ഭൂമിയിൽ പതിക്കും.
ഒസൈറിസ് റെക്‌സ് എന്ന പേടകത്തിൽ ഘടിപ്പിച്ചാണ് ഈ ക്യാപ്‌സ്യൂളിനെ വിക്ഷേപിച്ചത്. പ്രധാന പേടകത്തിലെ ഉപകരണങ്ങൾ ഉപയോഗിച്ച് ബെന്നുവിലെ ചെറു ശിലാഭാഗങ്ങളും മറ്റും ശേഖരിച്ച് ക്യാപ്‌സ്യൂളിനുള്ളിൽ അടച്ചാണ് ഭൂമിയിലേക്ക് യാത്ര പുറപ്പെട്ടത്. നാളെയാണ് ഏഴ് വർഷങ്ങൾ നീണ്ട ദൗത്യത്തിന്റെ സങ്കീർണമായ ഘട്ടം സംഭവിക്കുക.
പ്രധാന പേടകത്തിൽ നിന്ന് വേർപ്പെടുന്ന ക്യാപ്‌സ്യൂളിന്റെ ചരിവ് എങ്ങനയെന്ന് അനുസരിച്ചാകും ദൗത്യത്തിന്റെ വിജയം. ക്യാപ്‌സ്യൂളിന്റെ ചരിവ് കൂടുതലാണെങ്കിൽ അത് തെന്നിമാറി തിരിച്ചെടുക്കാൻ കഴിയാത്ത വിധം ശൂന്യാകാശത്തേക്ക് വഴിമാറിയേക്കാം. ചരിവ് കുറവാണെങ്കിൽ അത് അന്തരീക്ഷത്തിൽ കത്തിയമരും. ശരിയായ ചരിവിലാണ് ഇറങ്ങുന്നതെങ്കിലും അതിന്റെ വേഗം കാരണം തീഗോളമായാകും ക്യാപ്‌സ്യൂൾ അന്തരീക്ഷത്തിലൂടെ കടന്നുപോവുക. എന്നാൽ ഇതിനിടെ ഉണ്ടാകുന്ന ശക്തമായ ചൂടിനെ മറികടക്കാൻ കഴിയുന്ന തരത്തിലാണ് സാമ്പിളുകൾ സൂക്ഷിച്ചിട്ടുള്ളത്. നിശ്ചിത ഉയരത്തിൽ പാരച്യൂട്ടുകളുടെ സഹായത്തോടെയാകും വേഗത നിയന്ത്രിക്കുക. സുരക്ഷിതമായി ക്യാപ്‌സ്യൂൾ ഭൂമിയിലിറങ്ങുമെന്നാണ് പ്രതീക്ഷ.
Post a Comment