മുക്കം:കാരശ്ശേരി സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നിർമിച്ച 'ടേക്ക് എ ബ്രേക്ക്, വഴിയോരവിശ്രമകേന്ദ്രം കെട്ടിടത്തിന്റെ നല്ലൊരുഭാഗം ഹോട്ടലായി മാറി. ഓടത്തെരുവ് മാടാമ്പുറത്തെ സംസ്ഥാന പാതയോരത്ത് ശുചിത്വമിഷന്റെയും തദ്ദേശവകുപ്പിന്റെയും സഹകരണത്തോടെ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് നിർമിച്ച വഴിയോര വിശ്രമകേന്ദ്രമാണ് ഫലത്തിൽ ഹോട്ടലിന്റെ ഒരു ഭാഗമെന്നോണം മാറ്റിയത്. പ്രീമിയം തലത്തിലുള്ള ടേക്ക്
എ ബ്രേക്ക് കെട്ടിടത്തിനോടുചേർന്ന് കോഫിഷോപ്പോ റിഫ്രഷ്മെന്റ് സെന്റർ തുടങ്ങാമെന്നുണ്ടെങ്കിലും മാടാമ്പുറത്തെ കേന്ദ്രത്തിന്റെ മുൻവശം മുഴുവൻ ഹോട്ടലിലെ ഭക്ഷണവിതരണത്തിനായാണ് ഉപയോഗപ്പെടുത്തുന്നത്. ഭക്ഷണം സൂക്ഷിക്കുന്നതിനും വിളമ്പുന്നതിനും ഇടയിലുള്ള സ്ഥലത്തുകൂടി കടന്നു ചെന്നാൽ വട്ടത്തിൽ കുറച്ച് കസേരകൾ നിർത്തി വിശ്രമത്തിനായെന്ന പേരിൽ ഒരു മുറി ഒഴിച്ചിട്ടിട്ടുണ്ട്. എന്നാൽ, ഈ മുറി സ്ത്രീകൾക്കും കുട്ടികൾക്കും ഉപയോഗിക്കാവുന്ന തരത്തിൽ സ്വകാര്യതയുള്ളതോ വിശ്രമയോഗ്യമോ അല്ലെന്നാണ് ആക്ഷേപമുയരുന്നത്.
വിശ്രമകേന്ദ്രത്തിന്റെ മേൽനോട്ടവും
ലഘുഭക്ഷണശാല നടത്തിപ്പും കരാർ വ്യവസ്ഥയിൽ ലേലത്തിൽ ഏറ്റെടുത്ത വല്ലത്തായ്പ്പാറ സ്വദേശിയാണ് ഇപ്പോൾ ഹോട്ടൽ നടത്തുന്നത്. നേരത്തേ ഒരു ഭാഗത്ത് മാത്രമായിരുന്നു ലഘുഭക്ഷണ ശാല ഉണ്ടായിരുന്നത്. കേന്ദ്രത്തിന്റെ മുൻവശത്ത് ഇപ്പോൾ ഹോട്ടലിലെ മേശകളും ബെഞ്ചുകളും നിരത്തിയിട്ടിരിക്കുകയാണ്. ഫലത്തിൽ ഹോട്ടലിലേക്കു വരുന്നവർക്കുമാത്രം ഉപയോഗപ്പെടുത്താവുന്ന സ്ഥലമായി ‘ടേക്ക് എ ബ്രേക്ക്' കെട്ടിടം മാറിക്കഴിഞ്ഞു.
വിശ്രമകേന്ദ്രത്തിന്റെ പിൻഭാഗത്തുള്ള ശുചിമുറികളും വാഷ് റൂമും മാത്രമാണ് നിലവിൽ യാത്രക്കാർക്ക്
സ്വകാര്യതയോടെ ഉപയോഗപ്പെടുത്താൻ
സാധിക്കുന്നത്. പേ ആൻഡ് യൂസ് മാതൃകയിലാണ് സാധാരണ നടത്തിപ്പെങ്കിലും ഹോട്ടലിന്റെ ഒരുഭാഗം പോലെ ഉപയോഗിച്ച് വരുന്നതിനാൽ ശുചിമുറി ഉപയോഗത്തിന് നിലവിൽ യൂസർ ഫീസ് ഇല്ല. ഇതിലേക്ക് പുറത്തുനിന്നാണ് പ്രവേശനം.
ജൂൺ 14-ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത ഈ വഴിയോരവിശ്രമകേന്ദ്രം, എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയോരത്തെ
മേഖലയിലെ ഏക "ടേക്ക് എ ബ്രേക്ക്" കെട്ടിടമാണ്. അഞ്ച് ശൗചാലയങ്ങളും മൂന്ന് യൂറിനൽ പോയന്റുകളും വാഷ് ബേസിനുകളും വിശ്രമമുറിയുമടങ്ങുന്നതാണ് ഈ കേന്ദ്രം.
42,19,000 രൂപ ചെലവഴിച്ചാണ് ആദ്യ ഘട്ട പ്രവൃത്തി പൂർത്തിയാക്കിയത്. ഇതേ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ യാത്രക്കാർക്ക് താമസിക്കാനുള്ള ഡോർ മെറ്ററി, മുറികൾ എന്നിവയാണ് ഇനി നിർമിക്കാനുള്ളത്.
വഴിയാത്രക്കാർക്ക് സ്വകാര്യതയോടെ ഉപയോഗിക്കത്തക്കവിധം കേന്ദ്രത്തിന്റെ സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരി ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment