സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മൂന്നു മാസത്തെ അവധിയില്‍ പ്രവേശിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് ഇക്കാലയളവില്‍ അദ്ദേഹം മാറി നില്‍ക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ചൊവാഴ്ച അദ്ദേഹം ഒരു ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അദ്ദേഹത്തിന്‍റെ വലത് കാലില്‍ ഉണ്ടായ മുറിവ്, പ്രമേഹം കാരണം ഉണങ്ങിയില്ല. അത് അണുബാധയിലേക്ക് നയിച്ചു. തുടര്‍ന്ന് വലതുകാൽപാദം മുറിച്ചു മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇനി കൃത്രിമ പാദം വക്കും. രണ്ടു മാസത്തിനുള്ളിൽ കൃത്രിമ പാദം വക്കാന്‍ ആണ് ഡോക്ടര്‍മാര്‍ പദ്ധതിയിടുന്നത്.
കാനം രാജേന്ദ്രന്‍ മൂന്നു മാസത്തെ അവധിക്കുള്ള അപേക്ഷ പാർട്ടിക്ക് നൽകിയിട്ടുണ്ട്. 30ന് ചേരുന്ന സംസ്ഥാന നിർവാഹകസമിതി യോഗം അതു പരിഗണിക്കും```
*സെക്രട്ടറി സ്ഥാനം ഒഴിയുമോ?*
```സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമോ? എന്ന ചോദ്യത്തിന്, അതൊക്കെ ഓരോ പ്രചാരണം മാത്രമാണ് എന്നും ഒരാള്‍ അവധി എടുക്കുന്ന സമയത്ത് പകരം സംവിധാനം പാർട്ടി ആലോചിക്കും എന്നും കാനം പറഞ്ഞു.
"അസി. സെക്രട്ടറിമാരായി ഇ.ചന്ദ്രശേഖരനും പി.പി.സുനീറും ഉണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ഇക്കാലയളവിൽ കേരളത്തിൽ കൂടുതലായി ശ്രദ്ധിക്കേണ്ടി വരും. ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബുവിന്റെ സേവനവും ലഭിക്കും. കൂട്ടായി ഞങ്ങൾക്കു മുന്നോട്ടുപോകാൻ കഴിയും. എം.എൻ.സ്മാരക നവീകരണം നടക്കുകയാണ്. എത്രയും വേഗം അതു തീർക്കണം." കാനം രാജേന്ദ്രന്‍ പറഞ്ഞു.
Post a Comment