Dec 12, 2023

കോടഞ്ചേരി നൂറാംതോട് യുവാവിന്റെ തിരോധാനം കൊലപാതകം.. പ്രതികൾ പിടിയിൽ.. കൊലപാതക നാൾവഴികൾ


കോടഞ്ചേരി നൂറാം തോട് മുട്ടിത്തോട് ചാലപ്പുറത്ത് വീട്ടിൽ നിധിൻ തങ്കച്ചൻ( 25) തിരോധനം പ്രതികൾ നടത്തിയ ആസൂത്രിത കൊലപാതകം. കേസിലെ എല്ലാ പ്രതികളെയും 12 മണിക്കൂറിനുള്ളിൽ കണ്ണോത്ത്, വയനാട്, വൈത്തിരി എന്നിവിടങ്ങളിൽ നിന്നായി കോഴിക്കോട് റൂറൽ എസ് പി. ഡോ. അർവിന്ദ് സുകുമാർ ഐ പി എസ് ന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു.



കോടഞ്ചേരി കുപ്പായക്കോട്, കൈപ്പുറം വേളങ്ങാട്ട് അഭിജിത്( 27),മുക്കം മൈസൂർമല കോട്ടകുത്ത് മുഹമ്മദ്‌ റാഫി (19), തിരുവമ്പാടി മുല്ലപ്പള്ളി മുഹമ്മദ്‌ അഫ്സൽ( 21), പ്രായപൂർത്തിയാകാത്ത തിരുവമ്പാടി സ്വദേശിയായ 17-വയസുകാരൻ എന്നിവരെയാണ്കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കോട്ടക്കലിൽ പഠിക്കുന്ന ആയുർവേദ പഞ്ചകർമ്മ തെറാപ്പി കോഴ്സിനു പഠിക്കുന്ന നിതിൻ തങ്കച്ചൻ ഡിസംബർ ആറിനാണ് കോട്ടക്കലിൽ നിന്നും കോടഞ്ചേരിയിലേക്ക് വരുന്നത്….. പല സ്ഥലങ്ങളിലും കമ്പവലി മത്സരങ്ങളിൽ പങ്കെടുക്കാൻ പോകാറുള്ള നിതിനെകുറച്ചു ദിവസങ്ങൾ കാണാതിരുന്നിട്ടും സംശയം തോന്നാതിരുന്ന വീട്ടുകാർ നിതിനെ പിന്നീട് ഫോണിൽ കിട്ടാതിരുന്നത്തോടെ കോട്ടക്കൽ പഠിക്കുന്ന സ്ഥലത്തും കോട്ടക്കൽ പോലീസ് സ്റ്റേഷനിലും വിവരം അന്വേഷിച്ചു ശേഷം പത്താം തിയ്യതി രാത്രി എഴേമുക്കാൽ മണിക്ക് കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത പ്രകാരം മാൻ മിസ്സിങ്ങിന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അതേ സമയം ഡിസംബർ പത്തിനു തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ തിരുവമ്പാടി സ്വദേശിയായ പ്രായപൂർത്തിയാകാത്ത 17-കാരനെ കാണാതായതിന് ഒരു കേസും എടുത്തിരുന്നു.

പതിനൊന്നാം തിയ്യതി ഉച്ചയോടെ രണ്ട് സ്ഥലത്തേയും തിരോധാനങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് ആറാം തിയ്യതി രാത്രിയിൽ കോടഞ്ചേരി കണ്ണോത്ത് പള്ളിപെരുന്നാൾ നടക്കുന്നതിന് അടുത്ത് വെച്ച് ചിലർ തമ്മിൽ വാക്ക് തർക്കം ഉണ്ടായതായി പോലീസിന് വിവരം കിട്ടുന്നത്.കണ്ണോത്ത് മഞ്ചപ്പാറ മലയിൽ വെച്ച് അളിയൻ എന്ന് വിളിപ്പേരുള്ള അഭിജിത്തും കൂട്ടാളികളും ആണ് തർക്കമുണ്ടായതെന്ന് വിവരം കിട്ടിയ പോലീസ് അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ്കൊലപാതകത്തിന്റെ വിവരം കിട്ടുന്നത്.

നിതിന്റെ ഫോൺ കോൾ ഡീറ്റെയിൽസ് പരിശോധിച്ച പോലീസ് നിതിൻ അവസാനമായി വിളിച്ചത് പ്രതി അഭിജിത്തിന്റെ ഭാര്യയെ ആണെന്ന് മനസിലാക്കി ഭാര്യയെയും അഭിജിത്തിനെയും ചോദ്യം ചെയ്തതിൽ അഭിജിത് പോലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. തുടർന്ന് അഭിജിത് തന്നെ നിതിനെ മർദ്ദിച്ചു കൊലപ്പെടുത്തിയമഞ്ചപ്പാറ മലയിലെ സ്ഥലവും മൃതദേഹവും പോലീസിന് കാണിച്ചു കൊടുക്കുകയായിരുന്നു. താനും കൂട്ടാളികളായ മുഹമ്മദ്‌ റാഫി എന്ന കാക്കു, മുഹമ്മദ് അഫ്സൽ, പ്രായപൂർത്തിയാകാത്ത മറ്റൊരാളും ചേർന്ന് നിതിനെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഭിജിത് പറഞ്ഞു.

ഒന്നാം പ്രതി അഭിജിത്തും നിതിനും വർഷങ്ങൾക്ക് മുൻപ് ഈങ്ങാപ്പുഴ പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്നു. പിന്നീട് ബസ്സിലും, ലോറിയിലും ഡ്രൈവറായി ജോലി ചെയ്യുമ്പോഴും സുഹൃദ്ബന്ധം തുടർന്നു. ആദ്യഭാര്യയുമായി തെറ്റി പിരിഞ്ഞ അഭിജിത് 2022-നവംബർ മാസം മറ്റൊരു വിവാഹം കഴിച്ചു താമസിക്കുകയായിരുന്നു. ഇതിനിടയിൽ അഭിജിത്തിന്റെ ഭാര്യയുമായി ഫോണിൽ സംസാരിക്കാനിടയായ നിതിൻ പിന്നീട് നിരന്തരം അവരെ ശല്യം ചെയ്യുകയായിരുന്നു. ശല്യം സഹിക്കാൻ പറ്റാതെ അഭിജിത്തിനോട് ഭാര്യ വിവരം പറഞ്ഞെങ്കിലും അഭിജിത് വീട്ടിൽ ഇല്ലാത്തപ്പോൾ നിതിൻ വീട്ടിലെത്തി പലപ്പോഴും കതകിൽ മുട്ടി തുറക്കാനും മറ്റും ആവശ്യപ്പെടുകയായിരുന്നു.


നിതിന്റെ ശല്യം ഒഴിവാക്കാൻ തീരുമാനിച്ച അഭിജിത് സുഹൃത്തുക്കളായ കാക്കു എന്ന മുഹമ്മദ്‌ റാഫി, മുഹമ്മദ്‌ അഫ്സൽ, പ്രായപൂർത്തിയാകാത്തയാൾ എന്നിവരുമായി ചേർന്ന് നിതിനെ വക വരുത്താൻ പദ്ധതി തയ്യാറാക്കി. അത് പ്രകാരം ഭാര്യയോട് പറഞ്ഞു ഭാര്യയെ കൊണ്ട് നിതിനെ ഫോണിൽ വിളിപ്പിച്ച് ഡിസംബർ മൂന്നിന് വീട്ടിലേക്ക് വരാൻ പറഞ്ഞു. രാത്രി പതിനൊന്ന് മണിയോടെ ബൈക്കിൽ നിതിൻ അഭിജിത്തിന്റെ വീട്ടിനടുത്ത് എത്തിയെങ്കിലും വീട്ടിനു സമീപം ചിലർ നിൽക്കുന്നത് കണ്ട് മടങ്ങി പോകുകയായിരുന്നു. നാല് ദിവസം കഴിഞ്ഞു ഡിസംബർ ആറിന് വീണ്ടും ഭാര്യയെ കൊണ്ട് അഭിജിത് നിതിനെ വിളിപ്പിച്ചു വരുത്തി. കൂട്ടാളികളോടൊത്ത് വീടിന് പുറത്തു കാത്തു നിന്ന അഭിജിത്തും സംഘവും ഓട്ടോയിൽ വന്നിറങ്ങി വീട്ടിലേക്കു വന്ന നിതിനെ പിടികൂടി മർദ്ദിച്ച ശേഷം നിതിനെ കാക്കുവിന്റെ സ്കൂട്ടറിൽ നടുവിൽ ഇരുത്തി മഞ്ചപ്പാറ മലയിലേക്ക് കൊണ്ട് പോയി. കൂട്ടാളികളും പിന്നാലെ എത്തി. വീട്ടിൽ നിന്നും എടുത്ത പ്ലാസ്റ്റിക് കയർ കൊണ്ട് നിതിനെ ഒരു മരത്തിൽ കെട്ടിയിട്ടു. അഭിജിത് മുൻകൂട്ടി കരുതിയിരുന്ന വടി കൊണ്ടും,നിതിന്റെ അരയിൽ കെട്ടിയിരുന്ന ബെൽറ്റ് അഴിച്ചു ബെൽറ്റ്‌ കൊണ്ടും സംഘം ചേർന്നു മർദ്ദിച്ചു.

നിതിൻ കെട്ട് പൊട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാലുപേരും ചേർന്ന് വീണ്ടും പിടികൂടി മർദ്ദിച്ച് അവശനാക്കി. അഭിജിത് ബെൽറ്റ് കൊണ്ട് നിതിന്റെ കഴുത്തിൽ കുരുക്കിട്ട് വലിച്ചു മുറുക്കി. നെഞ്ചിലും വാരിയിലും ചവിട്ടുകയും ചെയ്തു. മരിച്ചുവെന്നു ഉറപ്പിച്ച ശേഷം മൃതദേഹം വലിച്ച് താഴെയുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ച് കൊണ്ട് പോയി ഇട്ടു. നിതിന്റെ മൊബൈൽ ഫോണും, ബെൽറ്റും, ചെരുപ്പുകളും, പ്രതികൾ പോകുന്ന വഴിയിൽ പുഴയിലും, വടി റോഡരുകിലുള്ള കപ്പതോട്ടത്തിലും ഉപേക്ഷിച്ചു. പിറ്റേന്ന് വീണ്ടും കണ്ണോത്ത് പള്ളിപെരുന്നാളിന് വന്ന നാലു പേരും സംഭവം ആരും അറിഞ്ഞില്ലെന്നു മനസ്സിലാക്കി.

തുടർന്നു അഭിജിത് ഒഴികെയുള്ള മൂന്ന് പേരും ബാംഗ്ലൂരിലേക്ക് കടന്നു. തിരികെ കോഴിക്കോട് ഭാഗത്തേക്ക്‌ വരുന്നതിനിടെയാണ് മൂന്ന് പേരെയും വയനാട് വൈത്തിരി വെച്ച് കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ പോലീസ് സംഭവസ്ഥലത്തു കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. പ്രായപൂർത്തിയാകാത്ത കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി.മറ്റു പ്രതികളെ താമരശ്ശേരി ജെ എഫ് സി എം 2 കോടതി റിമാൻഡ് ചെയ്തു.

താമരശ്ശേരി ഡി വൈ എസ് പി ഇൻചാർജ്. പി പ്രമോദ്, കോടഞ്ചേരി ഇൻസ്‌പെക്ടർ പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ എസ് ഐ മാരായ അബ്ദു. എം,ബഷീർ, രാജീവ്‌ ബാബു, സതീഷ് കുമാർ. ഒ, ബിജു. പി,ബേബി മാത്യു, സജു സി സി,എ എസ് ഐ മാരായ ശ്യാം,സീനിയർ സി പി ഒ മാരായ റഫീഖ്, ജയരാജൻ എൻ എം, ജിനീഷ് പി പി,സുനിൽ കുമാർ, സി പി ഒ മാരായ ഷനിൽ, ലതീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

ഈ അന്വേഷണം ഇത്ര വേഗം പൂർത്തിയാക്കി ഉൾപ്പെട്ട പ്രതികളെ മുഴുവൻ നിയമത്തിനു മുൻപിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കൊണ്ടുവരാൻ സാധിച്ചത് കോടഞ്ചേരി പോലീസ് സ്റ്റേഷന് ഒരു പൊൻതൂവൽ ആയി. കാണാതായ വ്യക്തിയെക്കുറിച്ച് പരാതി കിട്ടിയിട്ട് 48 മണിക്കൂറിനുള്ളിൽ മുഴുവൻ പ്രതികളെയും പിടിക്കാൻ കഴിഞ്ഞത് കോടഞ്ചേരി പോലീസിന്റെ അഭിമാന നേട്ടം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only