കൊച്ചി: വയനാട് പുനരധിവാസത്തിന് എസ്.ഡി.ആർ.എഫിൽനിന്ന് എത്ര രൂപ ചെലവഴിക്കാനാകുമെന്നതിനെ കുറിച്ചുള്ള കണക്കുകൾ വ്യക്തമാക്കാത്തതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കണക്കുകൾ കൃത്യമായി നൽകിയില്ലെങ്കിൽ കേന്ദ്രം എങ്ങനെ സംസ്ഥാനത്തിന് പണം നൽകുമെന്നും ഡിവിഷൻ ബെഞ്ച് ആരാഞ്ഞു.
വയനാട് പുനഃരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൻ്റെ എസ്.ഡി.ആർ. ഫണ്ടിലെ കാര്യങ്ങൾ വിശദീകരിക്കാൻ ഫിനാൻഷ്യൽ ഓഫീസർ നേരിട്ട് ഹാജരായിട്ടുപോലും കോടതിയുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാൻ കഴിഞ്ഞില്ല. കേന്ദ്രവും സംസ്ഥാവും തമ്മിലുള്ള ആരോപണ- പ്രത്യാരോപണങ്ങൾ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.
എസ്.ഡി.ആർ.എഫിൽ എത്രപണമുണ്ടെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് 677 കോടി എന്നായിരുന്നു സംസ്ഥാന സർക്കാരിൻ്റെ മറുപടി. കേന്ദ്രസർക്കാർ എത്ര രൂപ നൽകി എന്നതിന്, രണ്ടു തവണയായി ആകെ 291 കോടി രൂപ കേന്ദ്രം എസ്.ഡി.ആർ.എഫിലേക്ക് നൽകിയെന്നും സംസ്ഥാനം അറിയിച്ചു. ഇതിൽ 97 കോടി രൂപ സംസ്ഥാനത്തിൻ്റെ വിഹിതവും കൂടി ചേർത്താണുള്ളത്. ഇതിൽ 95 കോടി രൂപ സംസ്ഥാന സർക്കാർ, വയനാട്ടിലേത് അടക്കമുള്ള മറ്റ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുകയും ചെയ്തു. ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണ്. ഇതിൽ എത്ര പണം വയനാടിന്റെ പുനഃരധിവാസത്തിനായി ചെലവഴിക്കുമെന്ന ചോദ്യത്തിനാണ് സംസ്ഥാന സർക്കാരിന്റെ പക്കൽ ഉത്തരമില്ലാതെ പോയത്.
കണക്കുകൾ വ്യാഴാഴ്‌ച സമർപ്പിക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതോടെ വാദം പന്ത്രണ്ടാം തീയതിയിലേക്ക് മാറ്റി.
Post a Comment