കൽപറ്റ: വയനാട് മുണ്ടക്കൈ ചൂരൽമല അതിജീവിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ പണിയുന്ന ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. ദുരന്തമുണ്ടായി എട്ട് മാസത്തിന് ശേഷമാണ് അതിജീവന പദ്ധതി ഉയരുന്നത്. കൽപ്പറ്റ ബൈപ്പാസിനോട് ചേർന്ന് സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിലാണ് ടൗൺഷിപ്പ് നിർമാണം.
ഒന്നാംഘട്ട ഗുണഭോക്ത്യ പട്ടികയിലുൾപ്പെട്ടവരിൽ 175 പേർ വീടിനായി സമ്മതപത്രം നൽകിയിട്ടുണ്ട്. 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയിൽ ക്ലസ്റ്ററുകളിലായാണ് വീടുകളുടെ നിർമാണം. രണ്ടു മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയുൾപ്പെടുന്നതാണ് വീട്ഒറ്റ നിലയിൽ പണിയുന്ന പിന്നീട് ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയാറാക്കുക.
പുനരധിവസിക്കുന്നവർക്ക് വേണ്ടി ആരോ ഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെൻ്റർ എന്നിവയും ടൗൺഷിപ്പിൽ നിർമിക്കും. ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, മൈനർ ഓപ്പറേഷൻ തിയറ്റർ, ഒപി ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങൾ എന്നിവ ആരോഗ്യ കേന്ദ്രത്തിൽ ഉണ്ടാവും. ഓപ്പൺ മാർക്കറ്റ്, കടകൾ, സ്റ്റാളുകൾ, കുട്ടികൾക്ക് കളി സ്ഥലം, പാർക്കിങ് എന്നിവയും സജ്ജീകരിക്കും.
ടൗൺഷിപ്പിനുള്ളിൽ ആധുനിക നിലവാരത്തിൽ റോഡുകൾ നിർമിക്കും. മൾട്ടി പർപ്പസ് ഹാൾ, കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പൺ എയർ തിയറ്റർ എന്നിവയോട് കൂടിയാണ് കമ്മ്യൂണിറ്റി സെന്റർ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിയാണ് നിർമാണം .
ഡിസംബറോടെ പദ്ധതി പൂർത്തിയാക്കാനാണ് നീക്കം.
Post a Comment