ശ്രീനഗര്‍: ഇന്ത്യയുടെ അതിർത്തി സംസ്ഥാനങ്ങളില്‍ ആക്രമണം തുടർന്ന് പാകിസ്താൻ. ജമ്മു സർവകലാശാലയിലേക്ക് പാകിസ്താന്‍റെ ഡ്രോണ്‍ ആക്രമണം നടന്നതിന് പിന്നാലെ സർവകലാശാല അടച്ചിട്ടു.
ഉറിയില്‍ നടന്ന ഷെല്ലാക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. സുരക്ഷിതസ്ഥാനത്തേക്ക് മാറുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. കശ്മീരിലുണ്ടായ ഷെല്ലാക്രമണത്തിൽ വീടുകൾക്ക് കേടുപാട് സംഭവിച്ചു. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി.
സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും അവധി നല്‍കുകയും പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്തു.
അതിനിടെ ഇന്ന് രാവിലെ ജമ്മുവിൽ ആക്രമണ ശ്രമം നടത്തിയിരുന്ന ഒരു പാക് ഡ്രോൺ സൈന്യം വീഴ്ത്തി. രാവിലെ 4.30 നായിരുന്നു ആക്രമണശ്രമം ഇന്ത്യ തകര്‍ത്തത്.
അതേസമയം, പാകിസ്താന്‍ നടത്തുന്ന ആക്രമണത്തെ സൈന്യം ശക്തമായി പ്രതിരോധിച്ചു. പാകിസ്താന്‍റെ 50 ഡ്രോണുകൾ സൈന്യം തകർത്തു.പാകിസ്താൻ ഇന്നലെ ലക്ഷ്യമിട്ടത് ജമ്മു, അഖ്നൂർ, ഉദ്ധംപൂർ അടക്കം ആറ് നഗരങ്ങളാണ്.ഡ്രോണുകൾ തകർക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടു.
Post a Comment