Jun 22, 2025

5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പി വെള്ളത്തിന് കേരളത്തിൽ നിരോധനം വന്നേക്കും


വിവാഹച്ചടങ്ങുകളിലും ഹോട്ടലുകളിലും മലയോരമേഖലയിലെ 10 ടൂറിസം കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് കുപ്പി നിരോധിച്ച ഹൈക്കോടതി ഉത്തരവ് കേരളമാകെ ബാധകമാക്കാൻ സാധ്യത. അഞ്ചു ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം നൽകുന്നതിന് അടക്കം നിരോധനം വന്നേക്കും.

നിരോധനം നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച കോർ കമ്മിറ്റിയും ജൂലായ് നാല്, അഞ്ച് തീയതികളിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗവും ചേരുന്നുണ്ട്. നിരോധനം വ്യാപിപ്പിക്കുന്നതിന്റെ സാധ്യത യോഗങ്ങളിൽ ചർച്ചചെയ്യുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. വിവാഹ സത്കാരങ്ങളിലും കല്യാണ മണ്ഡപങ്ങളിലും ഹോട്ടൽ-റസ്റ്ററന്റുകളിലും മാത്രം പ്ലാസ്റ്റിക് കുപ്പി വിലക്കിയത് കൊണ്ടുമാത്രം പൂർണഫലം കിട്ടില്ലെന്നാണ് വിലയിരുത്തൽ.

നിരോധിച്ചവ
അഞ്ചു ലിറ്ററിൽ താഴെ, കുടിവെള്ളം നൽകുന്ന പ്ലാസ്റ്റിക് കുപ്പികൾ, രണ്ടു ലിറ്ററിൽ താഴെയുള്ള ശീതളപാനീയ കുപ്പികൾ, പ്ലാസ്റ്റിക് സ്ട്രോകൾ, പ്ലേറ്റ്, കുപ്പി, ഭക്ഷണംകൊണ്ടുവരുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, ബേക്കറികളിലെ ബോക്സുകൾ എന്നിവയാണ് കോടതി നിരോധിച്ചത്.

വെല്ലുവിളികളേറെ
കാരിബാഗുകളടക്കം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സംസ്ഥാനത്ത് പൂർണമായും നിരോധിച്ചെങ്കിലും വിജയം കണ്ടില്ല. പരിശോധനയും പിഴയുമൊക്കെ ഉണ്ടായിട്ടും വ്യാപാരികളുടെ നിസ്സഹകരണവും പൂഴ്ത്തിവെക്കലും ജനങ്ങളുടെ നിഷേധസമീപനവുമാണ് കാരണം.

എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിരോധനം നടപ്പാക്കണമെന്ന് ഉദ്യോഗസ്ഥതലത്തിൽ നിർദേശം ഉയരുന്നുണ്ട്. എന്നാൽ, ഇവിടെല്ലാം കുടിവെള്ളം നൽകുന്നതിന് ബദൽസൗകര്യം ഒരുക്കേണ്ടിവരും.

*ഒരുവർഷം, 5,16,753 കിലോ പ്ലാസ്റ്റിക് കുപ്പി*

2024 ഏപ്രിൽ ഒന്നുമുതൽ ഇക്കൊല്ലം മാർച്ചുവരെ സർക്കാർ സ്ഥാപനമായ ക്ലീൻകേരള കമ്പനി ഒരുവർഷത്തെ ശേഖരിച്ചത് 5,16,753 കിലോ പ്ലാസ്റ്റിക് കുപ്പി. ആകെ ശേഖരിച്ച മാലിന്യം-6,16,64,051 കിലോഗ്രാം. ഇങ്ങനെ ശേഖരിച്ച പ്ലാസ്റ്റിക്കിന്റെ അൻപതിരട്ടിയെങ്കിലും ആക്രിവ്യാപാരികൾവഴി റീസൈക്ലിങ് പ്ലാന്റുകളിലെത്തുന്നുണ്ട്.

*മഴക്കോട്ടും പ്രശ്നം*

കുടിവെള്ളക്കുപ്പിപോലെതന്നെ മഴക്കോട്ടും പരിസ്ഥിതിക്ക് പ്രശ്നംതന്നെയാണ്. ഉത്പാദകരിൽനിന്ന് എക്സ്റ്റൻഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (ഇപിആർ)ഫണ്ട് ഈടാക്കാൻ വ്യവസ്ഥയുണ്ടെങ്കിലും അതു ചെയ്യുന്നില്ല. ഇപ്പോഴുള്ള പ്ലാസ്റ്റിക് കോട്ടുകളിൽ മിക്കവയ്ക്കും ലേബൽ ഇല്ല. ലേബൽ നിർബന്ധമാക്കിയാൽ ഇപിആർ ഫണ്ട് ഈടാക്കാം. ഈ പണം റീസൈക്കിളിങ്ങിന് ഉപയോഗിക്കാം.

*വലിച്ചെറിയൽ ഒഴിവാക്കാം*

പ്ലാസ്റ്റിക് കുപ്പി നിരോധിച്ച കോടതിവിധി സ്വാഗതാർഹമാണ്. ഇത് കേരളമാകെ ബാധകമാക്കണം. കുപ്പിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ സഹകരണത്തോടെ പരിഹരിക്കാവുന്നതേയുള്ളു. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് സൗജന്യമായും അല്ലാത്തവർക്ക് പണം വാങ്ങിയും കുടിവെള്ളം നൽകാൻ സൗകര്യമൊരുക്കാം -കെ.എൻ. ഷിബു, ഏഷ്യാ പസഫിക് കാമ്പയിനർ, ഗയ(ജിഎഐഎ-ഗ്ലോബൽ അലൈൻസ് ഫോർ ഇൻസിനറേറ്റർ ആൾട്ടർനേറ്റീവ്സ്)

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only