Jul 12, 2025

ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവർത്തിക്കേണ്ടത്? മന്ത്രിയുടെ പ്രസ്താവന ചൊടിപ്പിച്ചെന്ന് സമസ്ത അധ്യക്ഷൻ.


കോഴിക്കോട്: സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരേ വിമർശനവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സ്കൂൾ സമയമാറ്റം അംഗീകരിക്കില്ലെന്നും വേറെ സമയം എല്ലാവർക്കും കണ്ടെത്താമല്ലോയെന്നും അദ്ദേഹം ചോദിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ചൊടിപ്പിച്ചെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി സ്കൂൾ സമയമാറ്റത്തിൽ സൗജന്യം കൊടുക്കാൻ സാധിക്കില്ലെന്നാണ് നേരത്തേ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചത്. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സ‍ർക്കാരിനെ വിരട്ടുന്നതൊന്നും ശരിയായ ന്യായമല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

'മദ്രസ പ്രവർത്തനത്തിന് വേറെ സമയം എങ്ങനെ കണ്ടെത്താനാണ്. ആകെ 24 മണിക്കൂറേ ഉള്ളൂ. ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവർത്തിക്കേണ്ടത്? ജിഫ്രി തങ്ങൾ ചോദിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. മന്ത്രി അങ്ങനെയല്ല പറയേണ്ടത്. ആലോചിച്ച് ചെയ്യാം എന്നായിരുന്നു പറയേണ്ടിയിരുന്നത്. മദ്രസ സമയം മാറ്റാൻ പറ്റില്ല. മന്ത്രിക്ക് വാശി സ്വഭാവം പാടില്ലെന്നും' ജിഫ്രി തങ്ങൾ കോഴിക്കോട്ട് പറഞ്ഞു.

'സമുദായങ്ങളുടെ കാര്യങ്ങൾ നോക്കാൻ തന്നെയല്ലേ ഇവിടെ മന്ത്രിസഭ. സമുദായത്തിന്റെ വോട്ട് വാങ്ങിയെന്നു ഓർമ്മ വേണം. വലിയ മതസമൂഹത്തെ അങ്ങനെ അവഗണിക്കാൻ പറ്റുമോ. എല്ലാ സമുദായത്തിന്റെയും പ്രശ്നം പരിഹരിക്കണം. ഞങ്ങളുടെ പ്രശ്നങ്ങൾ ഞങ്ങളല്ലേ പറയുക. അതിൽ വേറെ സമുദായം ഉണ്ടോ ഇല്ലയോ എന്നുള്ളത് വിഷയമല്ല.'

'മന്ത്രി ചർച്ചയ്ക്ക് തയ്യാറായത് സ്വാഗതം ചെയ്യുന്നുവെന്നും ചർച്ച വിജയിച്ചാൽ പ്രക്ഷോഭം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സമരപരിപാടികൾ സമസ്ത നേരത്തെ തീരുമാനിച്ചതാണ്. ചർച്ചയുടെ സാഹചര്യത്തിൽ മാന്യമായ സമീപനം സമസ്തയും കാണിക്കും. മുസ്ലിം സമൂഹം വലിയൊരു സമുദായമാണ്. വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്ത്‌ നിന്നുള്ള ചില പ്രസ്താവനകൾ ചൊടിപ്പിച്ചെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only