താമരശ്ശേരി: ന്യൂനപക്ഷങ്ങൾക്ക് നേരെ രാജ്യത്ത് വർധിച്ചുവരുന്ന ആക്രമണങ്ങളിൽ രൂക്ഷവിമർശനവുമായി താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയൽ. പത്ത് വർഷത്തിനുള്ള മതപീഡനത്തിൽ 100 ഇരട്ടി വർധനവുണ്ടായെന്നും ന്യൂനപക്ഷങ്ങൾ വിദേശത്തേക്ക് പോകണമോയെന്നും അദ്ദേഹം ചോദിച്ചു. ഒഡീഷയിലെ ജലേശ്വറിൽ മലയാളി കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെയുണ്ടായ ആക്രമണം മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നക്സലൈറ്റുകളുടെ ആക്രമണത്തിനെതിരെ എന്ത് നടപടിയാണോ അമിത് ഷാ സ്വീകരിച്ചത് അതേനടപടി തന്നെ ക്രൈസ്തവരെ ആക്രമിക്കുന്നവർക്കെതിരെയും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. മതമാറ്റം എന്ന പേരിൽ നിയമം കൊണ്ടുവന്ന് ക്രൈസ്തവലോകത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഒഡീഷയിലെ ജലേശ്വറിലെ സെന്റ് തോമസ് പള്ളിയിലെ ഇടവക വികാരി ഫാ. ലിജോ, മറ്റൊരു വൈദികൻ, രണ്ട് കന്യാസ്ത്രീകൾ, ഒരു മതബോധകൻ എന്നിവർ അടുത്തുള്ള ഒരു ഗ്രാമത്തിലെ കത്തോലിക്കാ വിശ്വാസിയുടെ വീട്ടിൽ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇടവകയിലേക്ക് മടങ്ങുമ്പോഴാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്.
ആൾക്കൂട്ടം മതപരിവർത്തനം നടത്തിയെന്ന് വ്യാജമായി ആരോപണം ഉന്നയിക്കുകയും വൈദികരെ മർദിക്കുകയും ഇവരിലൊരാളായ ഫാ. ലിജോയുടെ മൊബൈൽ ഫോൺ ബലമായി പിടിച്ചെടുക്കുകയും ചെയ്തിരുന്നു
Post a Comment