താമരശ്ശേരി: സ്വത്ത് തൻ്റ പേരിൽ എഴുതി തരണമെന്നും, സ്വർണം നൽകണമെന്നും ആവശ്യപ്പെട്ട് 75 കാരിയായ മാതാവിനെ മദ്യലഹരിയിൽ മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മകൻ പുതുപ്പാടി കുപ്പായക്കോട് ഫാക്ടറിപ്പടി കോക്കാട്ട് ബിനീഷ് (45) നെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30 ന് ആയിരുന്നു സംഭവം.വീടും സ്ഥലവും തൻ്റെ പേരിലേക്ക് എഴുതി നൽകണമെന്നും, സ്വർണാഭരണങ്ങൾ നൽകണമെന്നും പറഞ്ഞു മാതാവിനെ തല്ലുകയും രണ്ടു കൈകൊണ്ട് കഴുത്തിൽ ശക്തിയായി ചുറ്റി പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. മാതാവ് 75 കാരിയായ മേരി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം താമരശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.
മേരിയും ബിനീഷും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ബിനീഷ് സ്ഥിരം മദ്യപാനിയും സ്ഥിരമായി മാതാവിനെ ഉപദ്രവിക്കുന്നയാളുമാണ്. ഇയാളുടെ മദ്യപാനം കാരണം ഭാര്യയും മക്കളും നേരത്തെ തന്നെ ഉപേക്ഷിച്ചു പോയതാണ്. നേരത്തെ പല പ്രാവശ്യം ഇയാളെ ഡി അഡിക്ഷൻ സെൻററുകളിലും മറ്റും കൊണ്ടുപോയി ചികിത്സിച്ചിരുന്നതുമാണ്.
താമരശ്ശേരി പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 966/25 u/s 115(2) 110 BNS വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയ ബിനീഷിനെ ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
Post a Comment