ഹെൽമറ്റില്ലാതെ യാത്ര ചെയ്യരുതെന്ന് എത്ര തവണ പറഞ്ഞാലും ചിലർ കേൾക്കില്ല. അങ്ങനെയുള്ളവർ പിടിക്കപ്പെട്ടാൽ പിഴ നൽകണം എന്നാണല്ലോ. ഹെൽമറ്റ് ഓൺ സേഫ് റൈഡ് എന്ന സ്പെഷൽ ഡ്രൈവിലൂടെ പൊലീസ് നടത്തിയ പരിശോധനയിൽ ഒരാഴ്ച്ചക്കുള്ളിൽ 2.7 കോടി രൂപയാണ് പിഴ ഈടാക്കിയത്. 2026 മാർച്ച് 18 മുതൽ 24 വരെയാണ് ഈ പരിശോധന നടന്നത്. അതുവഴി ആകെ 1,13,011 ഇരുചക്ര വാഹനങ്ങൾ പരിശോധിച്ചതിൽ നിന്നും 51,604 നിയമലംഘനങ്ങളാണ് പൊലീസ് കണ്ടെത്തിയത്.
റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ ബോധവൽക്കരിക്കാനും അപകടമരണങ്ങൾ കുറയ്ക്കാനുമായാണ് ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം ഈ പരിശോധന സംഘടിപ്പിച്ചത്. ട്രാഫിക് സോണൽ എസ്.പിമാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി സഹകരിച്ചാണ് ഈ കർശന നടപടി നടപ്പിലാക്കിയത്. വരും ദിവസങ്ങളിലും ഈ പരിശോധനതുടരുമെന്നാണ് അധികൃതർ പറയുന്നത്. നിയമലംഘനം നടത്തുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Post a Comment