*🟨മുഖ്യമന്ത്രിയുടെ
പര്യടനം
ഇന്നുമുതൽ*
തിരുവനന്തപുരം : വികസനവും ക്ഷേമവും മുഖമുദ്രയാക്കി നവകേരള നിർമിതിക്ക് തുടർച്ച ലക്ഷ്യമിട്ടുള്ള എൽഡിഎഫ് പ്രചാരണം നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലകളിലേക്ക്. തിങ്കളാഴ്‌ച പത്തനംതിട്ട ജില്ലയിലാണ് തുടക്കം.
രാവിലെ 10.30ന് തിരുവല്ലയിലും വൈകിട്ട് നാലിന് ആറന്മുളയിലും അഞ്ചിന് റാന്നിയിലും ആറിന് കോന്നിയിലും പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കും. ചൊവ്വാഴ്‌ച ഇടുക്കി ജില്ലയിലാണ്. ഇടുക്കി, ദേവികുളം, ഉടുമ്പൻചോല, പീരുമേട് എന്നിവിടങ്ങളിലാണ് പൊതുയോഗം.
25ന് കോട്ടയം, 26ന് എറണാകുളം, 27ന് തൃശൂർ, 28ന് പാലക്കാട്, 29ന് മലപ്പുറം, 30ന് കൊല്ലം, 31ന് തിരുവനന്തപുരം, ഏപ്രിൽ ഒന്നിന് ആലപ്പുഴ, രണ്ടിന് കോഴിക്കോട്, മൂന്നിന് കണ്ണൂർ എന്നിങ്ങനെ 12 ദിവസം തുടർച്ചയായി മുഖ്യമന്ത്രി എൽഡിഎഫ് സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണം നടത്തും.
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ എ വിജയരാഘവൻ, വിജൂ കൃഷ്‌ണൻ, മറിയം ധാവ്‌ളെ, മുതിർന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി തുടങ്ങിയവരും അടുത്തദിവസങ്ങളിൽ പ്രചാരണരംഗത്തുണ്ടാകും.
*പത്രികാ സമർപ്പണം
ഇന്നുകൂടി*
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം തിങ്കളാഴ്‌ച പൂർത്തിയാകും. പകൽ 11 മുതൽ മൂന്നുവരെയാണ് പത്രിക സ്വീകരിക്കുക. പത്രിക പിൻവലിക്കാനുള്ള സമയം 26-ന് പകൽ മൂന്നിന് കഴിയുന്നതോടെ അന്തിമ സ്ഥാനാർഥി ചിത്രം തെളിയും. സ്ഥാനാർഥികൾ സമർപ്പിച്ച സത്യവാങ്മൂലവും വിശദാംശങ്ങളും വരണാധികാരിയുടെ നോട്ടീസ് ബോർഡിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും (affidavit.eci.gov.in) പരിശോധിക്കാം. പത്രികകളുടെ
സൂക്ഷ്‌മപരിശോധന ചൊവ്വ പകൽ 11-ന് ആരംഭിക്കും.
*🟨"ബിഹാറിൽ 838 കോടി ചെലവിട്ട് നിർമിച്ച പാലത്തിൽ
വൻവിള്ളൽ*
പറ്റ്‌ന : ബിഹാറിൽ 838 കോടി ചെലവിട്ട് ഗംഗ നദിക്ക് കുറുകെ നിര്‍മിച്ച വിക്രംശിലം പാലം തകര്‍ച്ചാ ഭീഷണിയിൽ. ബിഹാറിന്റെ വടക്ക്–തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന 4.7 കിലോ മീറ്റർ നീളമുള്ള പാലത്തിന്റെ തൂണുകളിൽ വിള്ളൽ. ഇൗ പാലത്തിലൂടെ ഇപ്പോഴും വാഹനങ്ങൾ കടന്നുപോകുന്നത് ആശങ്ക വർധിപ്പിച്ചു.
ഗതാഗതം നിർത്തിവയ്‌ക്കാനോ അപകടസൂചന നൽകാനോ അധികൃതർ തയ്യാറായിട്ടില്ല. പാലത്തിന്റെ തൂണുകൾക്ക് ചുറ്റുമുള്ള സംരക്ഷണ ഭിത്തികൾ ആണ് തകരാൻ തുടങ്ങിയത്.
ഒരു തൂണിന്റെ സംരക്ഷണ ഭിത്തി പൂർണ്ണമായും തകർന്നു. അപകടാവസ്ഥയിലുള്ള പാലത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ജാർഖണ്ഡിൽ നിന്ന് അസമിലേക്കും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും ചരക്ക് വാഹനങ്ങൾ സഞ്ചാരത്തിനായി ആശ്രയിക്കുന്നത് ഇൗ പാലത്തെയാണ്.
*🟨"ട്രംപിന്റെ ഭീഷണിയോട് രൂക്ഷപ്രതികരണം; ഹോർമുസ് പൂർണമായും അടച്ചിടുമെന്ന് ഇറാൻ*
തെഹ്‌റാൻ : ഉൗർജകേന്ദ്രങ്ങളെ ആക്രമിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയോട് രൂക്ഷമായി പ്രതികരിച്ച് ഇറാൻ. ആക്രമണമുണ്ടായാൽ ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചിടുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഇസ്‌ലാമിക്‌സ് റവല്യൂഷണറി ഗാർഡ് കോർ(ഐആർജിസി) പ്രതികരിച്ചു. ഇസ്രയേലിന്റെ ആണവ–ഉൗർജ നിലയങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, വിവര, ആശയവിനിമയ സാങ്കേതികവിദ്യ എന്നിവ വ്യാപകമായി ലക്ഷ്യമിടുമെന്നും യുഎസ് ഓഹരി ഉടമകളുള്ള മേഖലയിലെ സമാന കമ്പനികൾ പൂർണമായും നശിപ്പിക്കുമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി.
യുഎസിന് സൈനികതാവളങ്ങൾ നൽകുന്ന മേഖലയിലെ രാജ്യങ്ങളിലെ ഉൗർജ കേന്ദ്രങ്ങളെയും ലക്ഷ്യമിടുമെന്നും ഐആർജിസി വ്യക്തമാക്കി. ഇറാനുനേരെയുള്ള പ്രകോപനം തുടർന്നാൽ സംയമനം പ്രതീക്ഷിക്കരുതെന്നും ശക്തമായി പ്രതിരോധിക്കുമെന്നും വിദേശ വക്താവ് ഇസ്‌മയിൽ ബാഗേയിയും പറഞ്ഞു. ഇതിനിടയിലും തെഹ്‌റാനിലും ഇറാന്റെ വിവിധ മേഖലകളിലും വ്യാപക ആക്രമണങ്ങളുണ്ടായി. അതേസമയം ഇറാനുനേരെയുള്ള യുദ്ധത്തിന് ജിസിസി രാജ്യങ്ങൾ ഉത്തരവാദികളാണെന്ന ഇറാന്റെ പ്രസ്‌താവനയെ തള്ളി ഗൾഫ് സഹകരണ കൗൺസിൽ(ജിസിസി) രംഗത്തെത്തി.
ഇറാന്റെ വാദം അടിസ്ഥാനമില്ലാത്തതാണെന്ന് ജിസിസി പ്രതികരിച്ചു. തുടർച്ചയായി ജിസിസി രാജ്യങ്ങളെയും എണ്ണസംഭരണകേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യമിടുന്നത് അപലപനീയമാണെന്നും ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പ്രതികരിച്ചു.
*ലെബനനിൽ കരയാക്രമണം വ്യാപിപ്പിക്കുന്നു*
തെക്കൻ ലെബനനിലെ കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ. ഹിസ്‌ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണം എന്ന് ഇസ്രയേൽ പറയുന്നുണ്ടെങ്കിലും ജനവാസമേഖലകളിലടക്കം ആക്രമണം കടുപ്പിക്കുകയാണ്.
ഹിസ്‌ബുള്ളയുടെ റദ്‌വാൻ സേനയുടെ കമാൻഡറായ അബു ഖലീൽ ബാർജി ഉൾപ്പെടെ 12 സേനാംഗങ്ങളെ വധിച്ചു. ബെയ്‌റൂത്തിലടക്കം വിവിധയിടങ്ങളിൽ വ്യോമാക്രമണങ്ങളുണ്ടായി. ശനിയാഴ്‌ച 20 പേർ കൊല്ലപ്പെട്ടു. ഹമാസ് നേതാവായ വാലിദ് മുഹമ്മദ് ദിബിനെയും ലെബനനിൽ വച്ച് വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു."
*🟨"തുടർഭരണം സാധ്യമാക്കിയത് വലിയ നേട്ടങ്ങൾ: മുഖ്യമന്ത്രി*
തലശേരി: തുടർഭരണത്തിലൂടെ സംസ്ഥാനത്ത് ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിദാരിദ്ര്യമുക്തമായതിലൂടെ ലോകം ശ്രദ്ധിക്കുന്ന ഇടമായി കേരളം മാറി. ഇൗയൊരു നേട്ടം ആർജിക്കാൻ കഴിഞ്ഞത് തുടർഭരണത്തിലൂടെയാണ്. പാവങ്ങളോട് പ്രതിബന്ധതുള്ള മുന്നണിക്ക് മാത്രമേ ഇങ്ങനെയുള്ള കാര്യങ്ങൾ നിർവഹിക്കാനാവൂ. കോടിയേരി പുന്നോലിൽ സി എച്ച് കണാരൻ സ്‌ക്വയർ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്ക് എൽഡിഎഫിനോടുള്ള ആഭിമുഖ്യം വർധിക്കുകയാണ്. ലൈഫിൽ അഞ്ചു ലക്ഷം വീടെന്ന സ്വപ്‌നം സാക്ഷാത്‌കരിച്ച സർക്കാറാണിത്. ആത്മാഭിമാനമുള്ള പുതിയ മനുഷ്യരായി ഇൗ കുടുംബങ്ങൾ വീടുകളിൽ കിടന്നുറങ്ങുന്നു. യുഡിഎഫും ബിജെപിയും കോർപ്പറേറ്റുകളെയും അതിസമ്പന്നരെയും കുറിച്ച് ചിന്തിക്കുമ്പോൾ എൽഡിഎഫ് പാവങ്ങളെ ചേർത്തുപിടിച്ച് മുന്നോട്ട് പോവുകയാണ്.
ജനങ്ങൾ ആഗ്രഹിക്കുന്ന നിലയിൽ നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകാൻ എൽഡിഎഫ് സർക്കാറിന് സാധിച്ചു. എല്ലാ പ്രദേശങ്ങളും വികസന സ്‌പർശവും എല്ലാ കുടുംബങ്ങളും വികസനത്തിന്റെ സ്വാദും അനുഭവിക്കുന്നു. ജനങ്ങൾ ആഗ്രഹിക്കും വിധം നാട് ഉയരുകയും വളരുകയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു."
*🟨മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരിഗണിക്കുന്നത്*
*തിരുവനന്തപുരം:* മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരിഗണിക്കുന്നത്. മാർച്ച് 15ന് ശേഷം ലഭിച്ച അപേക്ഷകൾ തെരഞ്ഞെടുപ്പിന് ശേഷമേ പരിഗണിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
ഒരു അപേക്ഷ കിട്ടിയാൽ പ്രൊസസ് ചെയ്ത് പട്ടികയിൽ ചേർക്കാൻ 10 ദിവസം വരെ എടുക്കും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. മാർച്ച് 23 വരെ അപേക്ഷ സ്വീകരിക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. എസ്‌ഐആറിന്റെ ഭാഗമായി പലരും വോട്ടർപട്ടികയിൽ നിന്ന് പുറത്തുപോയിരുന്നു.
ഈ തീരുമാനം രാഷ്ട്രീയ പാർട്ടികളെ വലിയ രീതിയിൽ ബാധിക്കും. മാർച്ച് 15 ന് ശേഷം വോട്ട് ചേർത്തവർക്ക് ഇത്തവണ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ സാധിക്കില്ല. തെരഞ്ഞെടുപ്പ് കമീഷ്ണറുടെ ഈ തീരുമാനം നിയമപരമായി ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ആദ്യ ഘട്ടത്തിൽ വോട്ട് ചേർക്കാത്തവർക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗമാവാൻ സാധിക്കില്ല.
*🟨ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനിക്കുന്നു; മുഖ്യമന്ത്രിയുടെ ചെറ്റത്തരം പരാമര്‍ശത്തിന് മറുപടിയുമായി ജി. സുധാകരൻ*
അമ്പലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയന്റെ 'ചെറ്റത്തരം' പരാമർശത്തിന് ചുട്ട മറുപടിയുമായി മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന യു.ഡി.എഫ് ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് സുധാകരൻ മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്.
ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനമുണ്ട്. പാവപ്പട്ടവന്‍റെ പുരകളുടെ പ്രതീകമാണ് ചെറ്റ. അത്കൊണ്ട് മുഖ്യമന്ത്രി തന്നെ ചെറ്റ എന്ന് വിളിച്ചതിലൂടെ പാവപ്പെട്ടവരെയാണ് അധിക്ഷേപ്പിച്ചത്. മാത്രമല്ല താനും ചെറ്റക്കുടിലിൽ തന്നെ വളർന്നിട്ടുള്ള ആളാണ്. അതിന് ശേഷമാണ് പിന്നീട് വീട് എടുത്തൊക്കെ മാറുന്നത്. നീ പോടെ ചെറ്റെ എന്ന് മാത്രമല്ല അതിന് അർഥമുളളത്. സാധാരണക്കാരന്റെ വീടിനെ ആക്ഷേപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
*🟨പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി യുവതി;സഹായം ചോദിച്ച് എത്തിയ തന്റെ ഫോൺ നമ്പർ വാങ്ങി രാത്രി നിരന്തരം അശ്ലീല ചിത്രങ്ങളും അയക്കുകയും, വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു;ചിത്രങ്ങൾ പുറത്ത് വിട്ട് യുവതി.*
*കോഴിക്കോട്:* മുസ്ലിം ലീഗിന്റെ സമുന്നത നേതാവ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾക്കെതിരെയാണ് ചിത്രങ്ങൾ സഹിതം യുവതി ഗുരുതര ആരോപണം സമൂഹമാധ്യമത്തിൽ ഉയർത്തിയിരിക്കുന്നത്.ഭയം മൂലം സ്വന്തം മേൽവിലാസം മറച്ചു വെച്ചാണ് സമൂഹമാധ്യമത്തിൽ ആരോപണം യുവതി ഉന്നയിച്ചിരിക്കുന്നത്.
ഷാൻ ഷാനു എന്ന താൽക്കാലിക അക്കൗണ്ടിൽ നിന്നാണ് ആരോപണം യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.
എന്റെ വ്യക്തിപരമായ ഒരു ആവശ്യത്തിനായി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കണ്ടിരുന്നു. വിഷയം പരിഹരിക്കാമെന്നും പിന്നീട് വിളിച്ച് അറിയിക്കാമെന്നും പറഞ്ഞ് അദ്ദേഹം എന്റെ ഫോൺ നമ്പർ വാങ്ങി. എന്നാൽ അന്നു രാത്രി മുതൽ വളരെ മോശമായ രീതിയിലുള്ള സന്ദേശങ്ങളാണ് അദ്ദേഹത്തിൽ നിന്നും എനിക്ക് ലഭിച്ചത്.
തുടർച്ചയായി രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും ചിത്രങ്ങളും അയക്കുകയും, വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. ആയിരക്കണക്കിന് പള്ളികളുടെ ഖാളി പദവിയിലിരിക്കുന്ന ഒരാളിൽ നിന്നാണ് ഇത്തരമൊരു ദുരനുഭവം എനിക്കുണ്ടായത്.
ഇവിടെ നൽകിയിരിക്കുന്നത് ഒരു സാമ്പിൾ ചിത്രം മാത്രമാണ്. ഏതെങ്കിലും മാധ്യമങ്ങൾ എന്നെ ബന്ധപ്പെടുകയാണെങ്കിൽ ഇദ്ദേഹത്തിനെതിരെയുള്ള നൂറുകണക്കിന് തെളിവുകൾ പുറത്തുവിടാൻ ഞാൻ തയ്യാറാണ്. നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാൻ എനിക്ക് ആഗ്രഹമുണ്ടെങ്കിലും അതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയില്ല.
കേരള രാഷ്ട്രീയത്തിലെ അതിശക്തനായ ഒരു നേതാവിനെതിരെയാണ് ഞാൻ സംസാരിക്കുന്നത് എന്നതുകൊണ്ട് തന്നെ എന്റെ ജീവന് വലിയ ഭീഷണിയുണ്ട്. അതുകൊണ്ടാണ് സ്വന്തം പ്രൊഫൈലിൽ നിന്ന് ഈ കാര്യങ്ങൾ വെളിപ്പെടുത്താൻ എനിക്ക് ഭയമുള്ളത്.
എങ്കിലും, ഇത്തരത്തിലുള്ള വ്യക്തികളുടെ യഥാർത്ഥ മുഖം സമൂഹത്തിന് മുൻപിൽ തുറന്നു കാണിക്കേണ്ടത് എന്റെ കടമയായി ഞാൻ കരുതുന്നു. പോലീസ് എന്റെ വിലാസം കണ്ടെത്തി എന്നെ സമീപിക്കുകയാണെങ്കിൽ, എന്റെ ഫോണിലുള്ള മെസ്സേജുകളും വീഡിയോകളും ഉൾപ്പെടെയുള്ള സകല തെളിവുകളും കൈമാറാൻ ഞാൻ സനദ്ധനാണ്. ഈ പോരാട്ടത്തിൽ കേരള സമൂഹത്തിന്റെ പിന്തുണ ഞാൻ അഭ്യർത്ഥിക്കുന്നു.
*🟨തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ 140 മണ്ഡലങ്ങളിലും പ്രചാരണം ചൂട് പിടിച്ചു.*
എല്‍ഡിഎഫിലെയും യുഡിഎഫിലെയും പ്രധാന കക്ഷികളെല്ലാം 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അതേ എണ്ണം സീറ്റുകളിലാണ് ഇത്തവണയും ജനവിധി തേടുന്നത്. സിപിഎം സ്വതന്ത്രർ അടക്കം കഴിഞ്ഞ തവണത്തേത് പോലെ തന്നെ 86 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഘടക കക്ഷികളില്‍ നിന്ന് കോവളം, തിരുവനന്തപുരം, കാസർകോട്, വള്ളിക്കുന്ന് സീറ്റുകള്‍ ഏറ്റെടുക്കുകയും കൂടി ചെയ്തതോടെ ഫലത്തില്‍ സിപിഎമ്മിന്റെ മത്സരം 90 സീറ്റിലേക്കെത്തി. സിപിഎം വിട്ടുവന്ന മൂന്ന് സ്വതന്ത്രരെ സ്വന്തം സീറ്റില്‍ പിന്തുണക്കുന്നത് കൂടി കണക്കിലെടുത്താല്‍ കോണ്‍ഗ്രസിന്റെ മത്സരം 95 സീറ്റിലാണ്.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഓരോ മുന്നണിയിലെയും പാർട്ടികള്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം ഇപ്രകാരമാണ്- എല്‍ഡിഎഫ്: സിപിഎം (സ്വതന്ത്രർ അടക്കം) 86, സിപിഐ 25, കേരള കോണ്‍ഗ്രസ് (എം) 12, ആർജെഡി 3, എൻസിപി 3, സോഷ്യലിസ്റ്റ് ജനതാദള്‍ 3, കേരള കോണ്‍ഗ്രസ് (ബി) 1, ആർഎസ്പി (ലെനിനിസ്റ്റ്- കോവൂർ കുഞ്ഞുമോൻ) 1, ഐഎൻഎല്‍ 1, കോണ്‍ഗ്രസ് (എസ്) 1, ഇടതുമുന്നണി സ്വതന്ത്രർ- 4.
യുഡിഎഫ്: കോണ്‍ഗ്രസ് 95, മുസ്‍ലിം ലീഗ് 27, കേരള കോണ്‍ഗ്രസ് (ജെ) 8, ആർഎസ്പി 4, കേരള കോണ്‍ഗ്രസ് (ജേക്കബ്) 1, ആർഎംപി 1. കൂടാതെ സ്വതന്ത്രരായി മത്സരിക്കുന്ന നാലുപേരെ പിന്തുണക്കുന്നുമുണ്ട്. എൻഡിഎയില്‍ ബിജെപി 97, ബിഡിജെഎസ് 23, ട്വന്റി-20 19, സ്വതന്ത്രൻ (ജെആർഎസ്) 1 എന്നിങ്ങനെയാണ് കക്ഷികള്‍ മത്സരിക്കുന്ന സീറ്റുകള്‍.
2021ലെ തെരഞ്ഞെടുപ്പില്‍ ഓരോ മുന്നണിയും മത്സരിച്ച സീറ്റുകളും നേടിയ സീറ്റുകളും ഇപ്രകാരമായിരുന്നു (മത്സരിച്ച സീറ്റുകള്‍ ബ്രായ്ക്കറ്റില്‍)- എല്‍ഡിഎഫ്: സിപിഎം 62 (86), സിപിഐ 17 (25), കേരള കോണ്‍ഗ്രസ്-എം 5 (12), ജനതാദള്‍-എസ് 2 (4), എൻസിപി 2 (3), എല്‍ജെഡി 1 (3), ഐഎൻഎല്‍ 1 (3), കോണ്‍ഗ്രസ്-എസ് 1 (1), കേരള കോണ്‍ഗ്രസ്-ബി 1 (1), ജനാധിപത്യ കേരള കോണ്‍ഗ്രസ് 1 (1), ആർഎസ്പി-എല്‍ 1 (1), എല്‍ഡിഎഫ് സ്വതന്ത്രർ 5 (9).
യുഡിഎഫ്: കോണ്‍ഗ്രസ് 21 (93), മുസ്‍ലിം ലീഗ് 15 (27), കേരള കോണ്‍ഗ്രസ്-ജോസഫ് 2 (10), ആർഎസ്പി 0 (5), എൻസികെ 1 (2), കേരള കോണ്‍ഗ്രസ്-ജേക്കബ് 1 (1), സിഎംപി-സി.പി ജോണ്‍ 0 (1), ആർഎംപി 1 (1).
എൻഡിഎയില്‍ ബിജെപി 113 സീറ്റിലും ബിഡിജെഎസ് 21 സീറ്റിലും എഡിഎംകെ, കാമരാജ് കോണ്‍ഗ്രസ്, ജെആർഎസ്, എൻഡിഎ സ്വതന്ത്രർ എന്നിവർ ഓരോ സീറ്റില്‍ വീതവും മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാനായില്ല.
ഇടതുമുന്നണിയില്‍ എം.എല്‍.എമാരായിരുന്നവരും സിറ്റിങ് എംഎല്‍എയുമടക്കം ആറു പേരാണ് ഇത്തവണ മറുചേരിയിലെത്തി ജനവിധി തേടുന്നത്. ദേവികുളം മുൻ സിപിഎം എംഎല്‍എ എസ്.രാജേന്ദ്രൻ, വൈക്കത്തെ മുൻ സിപിഐ എംഎല്‍എ കെ. അജിത്ത്, നാട്ടികയിലെ സിപിഐ സിറ്റിങ് എംഎല്‍എ സി.സി. മുകുന്ദൻ എന്നിവർ ബി.ജെ.പി സ്ഥാനാർഥികളാണ്. കൊട്ടാരക്കര മുൻ എംഎല്‍എ ഐഷ പോറ്റി കോണ്‍ഗ്രസ് സ്ഥാനാർഥിയാണെങ്കില്‍ അമ്പലപ്പുഴയില്‍ ജി. സുധാകരനും പാലക്കാട്ടെ പി.കെ. ശശിയും ഇക്കുറി യുഡിഎഫ് പിന്തുണയിലാണ് പോരിനിറങ്ങുന്നത്.
ഇതിനുപുറമെ സിപിഎമ്മിനോട് ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ച പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണനെയും തളിപ്പറമ്പിലെ ടി.കെ. ഗോവിന്ദനെയും യുഡിഎഫ് പിന്തുണക്കുന്നു. വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന എ. സുരേഷ് കോണ്‍ഗ്രസിന്‍റെ മലമ്പുഴ സ്ഥാനാർഥിയാണ്. സ്വന്തം ക്യാമ്പില്‍ നിന്നുള്ള 'എക്സ് എംഎല്‍എ'മാരുടെ ശത്രുഭീഷണി യുഡിഎഫിനില്ലെങ്കിലും നേതാക്കള്‍ കൂറുമാറി എതിർചേരിയില്‍ സ്ഥാനാർഥികളായിട്ടുണ്ട്.
അടൂർ സീറ്റില്‍ പരിഗണിക്കാത്തതിനെ തുടർന്ന് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച ബാബു ദിവാകരൻ കുന്നത്തുനാട്ടില്‍ എൻഡിഎ സ്ഥാനാർഥിയാണ്. കൊട്ടാരക്കരയില്‍ കഴിഞ്ഞതവണ കോണ്‍ഗ്രസിനുവേണ്ടി ജനവിധി തേടിയ ആർ. രശ്മിയാണ് ഇക്കുറി ഇതേ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി.
*🟨ഇസ്രായേൽ നടത്തുന്നത് 'വംശീയ ഉന്മൂലനം'; ഐക്യരാഷ്ട്രസഭ*
*ബെർലിൻ :* ഇസ്രയേൽ നടത്തുന്ന അനധികൃത കുടിയേറ്റ ശ്രമങ്ങളെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ വെസ്റ്റ് ബാങ്കിൽ നിന്ന് 36000ത്തിലധികം പലസ്തീനികൾ നിർബന്ധിതമായി കുടിയിറക്കപ്പെട്ടതായി റിപോർട്ട്. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക മനുഷ്യാവകാശ ഏജൻസിയാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്.
2025 ഒക്ടോബർ 31 വരെയുള്ള 12 മാസത്തെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് റിപോർട്ട് തയ്യാറാക്കിയത്. കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്കിന്റെ വലിയൊരു ഭാഗം ഇസ്രയേൽ തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേർക്കുന്ന നടപടികൾ വേഗത്തിലാക്കിയതായും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ പ്രാദേശിക ഓഫിസുകൾ, സർക്കാർ സ്രോതസുകൾ, സന്നദ്ധ സംഘടനകൾ എന്നിവർ നടത്തിയ നിരീക്ഷണങ്ങളെയും വിവരശേഖരണത്തെയും അടിസ്ഥാനമാക്കിയാണ് ഈ റിപോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ജനീവയിലെ ഇസ്രായേൽ മിഷൻ ഈ റിപോർട്ടിന് മറുപടി നൽകാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം ഇസ്രായേലിന്റെ നടപടികളെ വിമർശിക്കുന്ന മുൻ റിപോർട്ടുകളെ തള്ളിക്കളഞ്ഞ മിഷൻ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഏജൻസിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടതായി കഴിഞ്ഞ മാസവും ആരോപിച്ചിരുന്നു.
ഇസ്രയേലിനൊപ്പം നിലനിൽക്കുന്ന ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം എന്ന ആശയത്തിന്റെ പ്രധാന ഉത്ഭവകേന്ദ്രമാണ് 27 ലക്ഷം പലസ്തീനികൾ താമസിക്കുന്ന വെസ്റ്റ് ബാങ്ക്. ഇസ്രയേൽ അവിടെ കുടിയേറ്റ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുകയും പലസ്തീൻ ഭൂമിയെ കീറിമുറിക്കുകയും ചെയ്തു. നിലവിൽ അഞ്ച് ലക്ഷത്തിലധികം ഇസ്രയേലി കുടിയേറ്റക്കാരാണ് വെസ്റ്റ് ബാങ്കിൽ താമസിക്കുന്നത്. ഈ കുടിയേറ്റങ്ങൾ നിയമവിരുദ്ധമാണെന്ന വാദത്തെ ഇസ്രയേൽ അംഗീകരിക്കുന്നില്ല. മാത്രമല്ല ഇസ്രയേൽ വിശ്വാസപരവും ചരിത്രപരവുമായ ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന പ്രദേശമാണ് വെസ്റ്റ് ബാങ്ക്.
2023 ഒക്ടോബറിൽ ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കെതിരായ ഇസ്രയേലിന്റെ കുടിയേറ്റ അതിക്രമങ്ങൾ വർധിച്ചു. ഈ അക്രമങ്ങളെല്ലാം ഏകോപനത്തോടെയും തന്ത്രപരമായുമാണ് നടക്കുന്നത്. പലപ്പോഴും ഇസ്രയേൽ അധികൃതർ ഇതിന് ഒത്താശ ചെയ്യുന്നുണ്ട്. ചില സന്ദർഭങ്ങളിൽ നേരിട്ട് പങ്കെടുത്തുവെന്നും റിപോർട്ട് കുറ്റപ്പെടുത്തുന്നു.
ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും കൂട്ടായ കുടിയിറക്കലുകൾ പരിശോധിക്കുമ്പോൾ ഇസ്രയേൽ നടത്തുന്നത് ആസൂത്രിതമായ വംശീയ ഉന്മൂലനമാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
*🟨'ഹിന്ദു എംഎൽഎ' പരാമർശം, ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു*
*തൃശ്ശൂർ:* ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണന്റെ 'ഹിന്ദു എംഎൽഎ' പരാമർശത്തിൽ കേസെടുത്തു. ഗുരുവായൂർ പൊലീസാണ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കറുടെ നിർദ്ദേശപ്രകാരം തൃശൂർ ജില്ലാകലക്ടറാണ് നടപടിയെടുത്തത്.
1951 ലെ 123(3) വകുപ്പ് പ്രകാരവും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് പ്രസ്തുത പരാതിയിൽ കേസെടുക്കാൻ നിർദ്ദേശിച്ചത്. പ്രസ്തുത വ്യക്തി പങ്കുവെച്ച വീഡിയോ പ്രകാരം, വോട്ട് തേടുന്നതിനായി ജാതി അല്ലെങ്കിൽ സാമുദായിക വികാരങ്ങൾ ഉപയോഗിച്ച് അഭ്യർത്ഥിക്കാൻ പാടില്ല. പള്ളികൾ, ക്ഷേത്രങ്ങൾ അല്ലെങ്കിൽ മറ്റ് ആരാധനാലയങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള വേദിയായി ഉപയോഗിക്കരുത് എന്ന , മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
തുടർന്ന് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം പ്രസ്തുത വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ഗുരവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആറിട്ട് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
*🟨ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഡിമോന ആണവ നിലയം ആക്രമിക്കും; മുന്നറിയിപ്പുമായി ഇറാൻ*
ടെഹ്റാൻ: ഇറാന്റെ ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഡിമോന ആണവ നിലയം ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. വിദേശ മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ വന്നത്. ഇറാൻ - അമേരിക്ക യുദ്ധം നിലവിലെ സ്ഥിതി തുടർന്നാൽ യുദ്ധം രണ്ടോ മൂന്നോ ആഴ്ച കൂടി നീണ്ടേക്കുമെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ നിലപാടാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ ശ്രമങ്ങളെ ഇസ്രയേൽ സ്വാധീനിച്ചേക്കും. ചർച്ചകൾക്ക് ഇപ്പോൾ വലിയ മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഇസ്രയേലിന്റെ നിലപാടാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന് നേരെയും ഗൾഫ് രാജ്യങ്ങൾക്ക് നേരെയും നടന്നത് ശരിയായ കാര്യങ്ങളല്ല. സമാധാന ശ്രമങ്ങൾ തുടരുമെന്നും തുർക്കി അറിയിച്ചു.
*🟨ഇസ്രയേലിൽ വീണ്ടും ഇറാന്റെ ആക്രമണം, സ്ഥിരീകരിച്ച് ഇസ്രയേൽ*
ടെഹ്റാൻ: ഇസ്രയേലിൽ വീണ്ടും ഇറാന്റെ ആക്രമണം. ഇറാൻ മിസൈലുകൾ അയച്ചതായി ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്ന് ഇസ്രയേൽ.
അതിനിടെ യുഎസ് തങ്ങളുടെ ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചിടുമെന്ന മുന്നറിയിപ്പുമായി ഇറാൻ റവല്യൂഷണറി ഗാർഡ് കോർ. ഊർജകേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഇറാന്റെ മുന്നറിയിപ്പ്.
ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങൾ പാടേ തകർക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ഞങ്ങളുടെ നശിപ്പിക്കപ്പെട്ട ഊർജ കേന്ദ്രങ്ങൾ പുനർനിർമിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചിടും. തുറക്കില്ലെന്നാണ് ഇറാൻ റവല്യൂഷണറി ഗാർഡ് പ്രസ്താവനയിൽ അറിയിച്ചത്.
ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ ഊർജ സംസ്കരണ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലും പരിഹരിക്കാനാകാത്തവിധം നാശമുണ്ടാക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും പറഞ്ഞിരുന്നു. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ വലിയൊരു പങ്കും ഹോര്‍മുസിലൂടെയാണ് കടന്നുപോകുന്നത്.
*🟨ഹോർമുസിലെ മൈനുകൾ നീക്കംചെയ്യാൻ സഹായിക്കാമെന്ന് ജപ്പാൻ*
ടോക്കിയോ: ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യാൻ സഹായം വാഗ്ദാനം ചെയ്ത് ജപ്പാൻ. അതേസമയം, വെടിനിർത്തലുണ്ടായാലേ ഇതു സാധ്യമാകൂ എന്ന് ജാപ്പനീസ് വിദേശകാര്യമന്ത്രി തോഷിമിറ്റ്സു മൊട്ടേഗി വ്യക്തമാക്കി.
വെടിനിർത്തലുണ്ടാവുകയും മൈനുകൾ ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സഹായം നല്കാൻ ജപ്പാൻ തയാറാണ്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ച പശ്ചാത്തലത്തിൽ കാത്തുകിടക്കുന്ന ജാപ്പനീസ് കപ്പലുകളെ പുറത്തുകൊണ്ടുവരാൻ പ്രത്യേക നീക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്നും മൊട്ടേഗി കൂട്ടിച്ചേർത്തു.
ജാപ്പനീസ് കപ്പലുകളെ ഹോർമുസിലൂടെ കടത്തിവിടാനുള്ള സാധ്യത മോട്ടേഗിയുമായി സംസാരിച്ചിരുന്നുവെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജപ്പാന്റെ എണ്ണ ഇറക്കുമതിയിൽ 90 ശതമാനവും ഹോർമുസ് വഴിയാണ്
*🟨യൂറോപ്പില്‍ ഫെബ്രുവരിയില്‍ മാത്രം 34 ക്രൈസ്തവവിരുദ്ധ അക്രമങ്ങള്‍*
മ്യൂണിക്: യൂറോപ്പിലെ ക്രൈസ്തവര്‍ക്കുനേരേ അസഹിഷ്ണുതയും വിവേചനവും വർധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. പള്ളികൾ, വിശ്വാസ ചിഹ്നങ്ങൾ, ക്രൈസ്തവര്‍ എന്നിവരെ ലക്ഷ്യമിട്ട് 34 വിദ്വേഷ കുറ്റകൃത്യങ്ങൾ കഴിഞ്ഞ മാസത്തില്‍ നടന്നിട്ടുണ്ടെന്ന് ഒബ്സർവേറ്ററി യൂറോപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു.
17 നശീകരണ കേസുകൾ, തീവയ്പുമായി ബന്ധപ്പെട്ട 11 ആക്രമണങ്ങൾ, പള്ളി അശുദ്ധമാക്കലുമായി ബന്ധപ്പെട്ട മൂന്നു സംഭവങ്ങൾ, വിശുദ്ധ വസ്തുക്കളെ ലക്ഷ്യംവച്ചുള്ള രണ്ടു മോഷണങ്ങൾ, ഒരു ശാരീരികമായ അക്രമ കേസ് എന്നിവ ഇതിലുൾപ്പെടുന്നു.
ഫെബ്രുവരിയിൽ ക്രൈസ്തവവിരുദ്ധ അക്രമസംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രാജ്യങ്ങളില്‍ ഫ്രാൻസും ഇറ്റലിയുമാണ് മുന്നിൽ. ഏഴെണ്ണം വീതം. ജർമനി (ആറ്), നെതർലൻഡ്സ് (മൂന്ന്), സ്പെയിൻ (രണ്ട്), സ്വീഡൻ (രണ്ട്), പോളണ്ട് (ഒന്ന്), ഗ്രീസ് (ഒന്ന്) എന്നിങ്ങനെയാണ് മറ്റ് കണക്ക്. യൂറോപ്യൻ യൂണിയനു പുറത്ത് ബ്രിട്ടൻ (നാല്), ബോസ്നിയ ആൻഡ് ഹെർസഗോവിന (ഒന്ന്) എന്നിവിടങ്ങളിലും ക്രൈസ്തവ വിരുദ്ധ അക്രമസംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
പള്ളികള്‍ക്കുള്ളില്‍ മനഃപൂർവം തീയിടുകയോ വിശുദ്ധ വസ്തുക്കളെ അവഹേളിക്കുകയോ ചെയ്യുന്ന ആക്രമണങ്ങളാണ് ഇവയിലേറെയും. ഫ്രാൻസിലെ ലോയിറെറ്റിൽ ഒരു പള്ളിയുടെ അൾത്താര തീവയ്ക്കാൻ ശ്രമമുണ്ടായി. നെതർലൻഡ്സിലെ ഈഡിൽ മൂന്നു പള്ളികളിൽ തീപിടിത്തമുണ്ടായി. അഞ്ചു ദിവസത്തിനുള്ളിലായിരുന്നു മൂന്നു സംഭവങ്ങളും. ഇവ കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നുവെന്ന് പിന്നീട് സ്ഥിരീകരിച്ചു.
ശുഭദിനം.
Post a Comment