May 25, 2026

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ വർദ്ധിക്കുന്നത് നാലാം തവണ




ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കുതിച്ചുയരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ നാലാമത്തെ വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. പെട്രോൾ ലിറ്ററിന് 2.61 രൂപയും ഡീസൽ ലിറ്ററിന് 2.71 രൂപയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ പിടിഐയാണ് വിവരം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച ഇന്ധനവില ലിറ്ററിന് 91 പൈസ വരെ വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങൾക്ക്‌ വൻ തിരിച്ചടിയായി പുതിയ വിലവർദ്ധനവ് പ്രാബല്യത്തിൽ വന്നത്. മേയ് 15-ന് ലിറ്ററിന് 3 രൂപയും, തുടർന്ന് മേയ് 19-ന് 90 പൈസയും വർദ്ധിപ്പിച്ചിരുന്നു. ഇതിനുശേഷമുള്ള മൂന്നാമത്തെ വലിയ വർധനവാണ് ഇന്ന് ഉണ്ടായത്.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യമാണ് ആഭ്യന്തര വിപണിയിൽ ഇന്ധനവില ഉയരാൻ കാരണമായത്. ആഗോളതലത്തിലുണ്ടായ പ്രതിസന്ധി ഇന്ത്യൻ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് കനത്ത സാമ്പത്തിക സമ്മർദ്ദമുണ്ടാക്കിയിരുന്നു. ഇത് ഭാഗികമായി മറികടക്കാനാണ് ഇപ്പോൾ വില വർദ്ധിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചന.

ലോകത്തിലെ ആകെ എണ്ണ ഗതാഗതത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന നിർണായക ജലപാതയായ 'ഹോർമുസ് കടലിടുക്ക്' നിലവിലെ സംഘർഷങ്ങളെ തുടർന്ന് അടച്ചുപൂട്ടിയതാണ് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായത്. വരും ദിവസങ്ങളിലും ഇന്ധനവിലയിൽ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് വിപണി വിദഗ്ധർ നൽകുന്ന സൂചന.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only