Aug 18, 2026

വൈകിയെത്തുന്നത് വിലക്കിയതിൽ ദേഷ്യം; കൊല്ലാൻ കാമുകനെയും സുഹൃത്തുക്കളെയും ഏർപ്പാടാക്കി; വിഡിയോ കോളിൽ ദൃശ്യങ്ങൾ കണ്ട് 13കാരി


ആലപ്പുഴ : കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ എല്ലാ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടിയാണെന്ന് പൊലീസ്. കരുവാറ്റയിൽ വാടകയ്ക്കു താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരാണ് (65) കൊല്ലപ്പെട്ടത്. ഫോൺ അമിതമായി ഉപയോഗിക്കുന്നതിനും വൈകി വീട്ടിലെത്തുന്നതിനും മുത്തച്ഛൻ നിരന്തരം വഴക്കു പറഞ്ഞിരുന്നതിനാൽ പെൺകുട്ടിക്ക് പകയുണ്ടായിരുന്നു. 

കൊല്ലത്തെ പഠനകാലത്ത് പരിചയപ്പെട്ട കാമുകനും സുഹൃത്തുക്കൾക്കും വീട്ടിലേക്കുള്ള വഴി കാട്ടി കൊടുത്തത് പെൺകുട്ടിയാണ്. വീടിനുള്ളിലേക്ക് കയറി മുത്തച്ഛനെ കൊല്ലാനുള്ള എളുപ്പ വഴിയും പറഞ്ഞു കൊടുത്തു.

കൃത്യം നടന്ന സമയത്ത് പെൺകുട്ടി വീട്ടിലില്ലായിരുന്നു. ഇക്കാര്യം പൊലീസ് ശ്രദ്ധിച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പെൺകുട്ടി പറഞ്ഞത്. വീട്ടിലെ മറ്റ് മുറികൾ അലങ്കോലപ്പെട്ടിരുന്നെങ്കിലും പെൺകുട്ടിയുടെ മുറിയിൽ ആരും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഇതോടെ, വീടുമായി അടുപ്പമുള്ള ആരോ ആണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് ഊഹിച്ചു. 

മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ പെൺകുട്ടിക്കെതിരായ തെളിവുകൾ ലഭിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സ്വർണം വിറ്റു കിട്ടുന്ന പണം സ്വകാര്യ ആവശ്യങ്ങൾക്ക് വിനിയോഗിക്കാനായിരുന്നു പദ്ധതി.

 മുത്തച്ഛൻ ഞായറാഴ്ച തനിച്ചായിരിക്കുമെന്ന് പെൺകുട്ടി ഫോൺ വിളിച്ച് കാമുകനെ അറിയിച്ചിരുന്നു. തുടർന്ന്, കാമുകനും കൂട്ടുകാരും ട്രെയിനിൽ ഹരിപ്പാടെത്തി. പെൺകുട്ടി ഫോണിലൂടെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു. ശുചിമുറിയുടെ മേൽക്കൂരയിലെ ആസ്ബസ്‌റ്റോസ് ഷീറ്റിന്റെ ഭാഗം പൊട്ടിച്ച് അകത്തു കയറാൻ പെൺകുട്ടി നിർദേശിച്ചു. 

സ്വർണം ഇരിക്കുന്ന സ്ഥലവും പറഞ്ഞു കൊടുത്തു. വീട്ടിലെ കിടക്കവിരിയും മറ്റ് വസ്ത്രങ്ങളും ഉപയോഗിച്ചാണ് ശിവൻകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. വിഡിയോ കോളിലൂടെ മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പെൺകുട്ടിയെ കാണിച്ചു. സ്ഥലത്തു നിന്ന് കടന്ന പ്രതികളെ ഫോൺ രേഖകളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.

ശിവൻകുട്ടി ചെട്ടിയാരുടെ മകൾ ശ്രീകല രണ്ടു തവണ വിവാഹം കഴിച്ചിട്ടുണ്ട്. പ്രതിയായ പെൺകുട്ടി ആദ്യ വിവാഹത്തിലെ മകളാണ്. വിവാഹമോചനം നേടിയ ശ്രീകല പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചു. ഇയാൾ ഇപ്പോൾ ഗൾഫിലാണ്. ഇവരെല്ലാം കൊല്ലത്താണ് താമസിച്ചിരുന്നത്. രണ്ടു വർഷം മുൻപാണ് കരുവാറ്റയിലെ വാടക വീട്ടിലേക്ക് മാറിയത്. ശ്രീകലയ്ക്കായി പുതിയ വീടിന്റെ നിർമാണം നടക്കുകയായിരുന്നു. ഇതിന് അടുത്തായിരുന്നു വാടക വീട്.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only