കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശി ജിയറാം ജിലോട്ട് (30) കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.
ശനിയാഴ്ച ആശുപത്രിയിൽ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പരിശോധന നടത്തിയിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്.
മാനസികാരോഗ്യകേന്ദ്രത്തിലെ ദാരുണസംഭവം അത്യന്തം ഗൗരവകരമാണെന്നും പോലീസിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും റിപ്പോർട്ടുകൾ ലഭിച്ചശേഷം ആവശ്യമായ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും കെ. ബൈജുനാഥ് പറഞ്ഞു. മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടും ജില്ലാപോലീസ് മേധാവിയും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. മാർച്ച് 22-ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
മാനസികാരോഗ്യകേന്ദ്രത്തിലെത്തിയ കമ്മിഷൻ അംഗം അധികൃതരോടും അന്തേവാസികളോടും വിശദാംശങ്ങൾ തേടി. ഇത്തരമൊരു ദാരുണസംഭവമുണ്ടായ സാഹചര്യം പരിശോധിച്ചു. കൊലപാതകം തടയുന്നതിൽ അധികൃതർക്ക് പിഴവുസംഭവിച്ചെന്ന പരാതിയും കമ്മിഷൻ പരിശോധിക്കുന്നുണ്ട്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം കൂടുതൽ നടപടിയുണ്ടാകും. അന്തേവാസികൾ പലരും ഇതരസംസ്ഥാനത്തുനിന്നുള്ളവരാണ്. ജീവനക്കാരില്ലാത്ത പ്രശ്നവും ബന്ധപ്പെട്ടവരുടെ വീഴ്ചയും പരിശോധിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.
Post a Comment