നെടുങ്കണ്ടത്ത് പച്ചമൽസ്യം വാങ്ങി വറുത്ത് കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിൽ. തോവാളപ്പടി സ്വദേശി പുഷ്പവല്ലിയാണ് മീൻ കഴിച്ചതിനെ തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലായത്. ബുധനാഴ്ച പുഷ്പവല്ലി വഴിയോരക്കച്ചവടക്കാരിൽ നിന്നു മീൻ വാങ്ങിയിരുന്നു. വലിയ ചൂരമീനിന്റെ ഒരു ഭാഗം വാങ്ങി വറുത്തു. 4 കഷണമാണ് വറുത്തത്. ഇത് കൂട്ടി ചോറുണ്ടു. ചോറുണ്ടതിനു പിന്നാലെ ചെറിയ തോതിൽ അസ്വസ്ഥത തുടങ്ങിയെന്നും തലയിൽ പെരുപ്പുണ്ടായെന്നും പുഷ്പവല്ലി പറയുന്നു.
അവശനിലയിലായതിനെ തുടർന്ന് വീടിന്റെ ഒരുഭാഗത്തിരുന്നു. പരവേശം തോന്നിയപ്പോൾ വെള്ളം കുടിച്ചു. ഇതിനിടെ ഹൃദയമിടിപ്പും കൂടി. നടക്കാൻ പറ്റാതെ വന്നതോടെ ഭിത്തിയിൽ പിടിച്ച് നിരങ്ങി സമീപത്തെ വീട്ടിലെത്തി ഇവരുടെ സഹായം തേടി. സമീപവാസിയായ കുടുംബമാണ് പുഷ്പവല്ലിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രിയിലെത്താൻ വൈകിയതോടെ പുഷ്പവല്ലിയുടെ നഖങ്ങളിലടക്കം നീലനിറം വ്യാപിച്ചു.
അത്യാഹിത വിഭാഗത്തിൽ നിന്ന് ഇന്നലെയാണ് പുഷ്പവല്ലിയെ വാർഡിലേക്ക് മാറ്റിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പുഷ്പവല്ലിയിൽ നിന്നു വിവരങ്ങൾ തേടി. ഒരാഴ്ച മുൻപ് തൂക്കുപാലം മേഖലയിൽ പച്ചമീൻ മത്സ്യാവശിഷ്ടം കഴിച്ച് പൂച്ചകൾ ചത്തിരുന്നു. പച്ചമീൻ കഴിച്ച കുട്ടികൾക്ക് വയറുവേദനയും അനുഭവപ്പെട്ട ചികിത്സ തേടിയെന്ന് പട്ടം കോളനി മെഡിക്കൽ ഓഫിസർ വി.കെ.പ്രശാന്തിന്റെ റിപ്പോർട്ടും ആരോഗ്യവകുപ്പിന് ലഭിച്ചിരുന്നു. സംഭവത്തിൽ കർശന നടപടിയെടുക്കാൻ മന്ത്രി വീണ ജോർജ് നിർദേശം നൽകിയതോടെ ഭക്ഷ്യ സുരക്ഷ വകുപ്പ് പ്രദേശത്ത് പരിശോധന നടത്തി സാംപിൾ ശേഖരിച്ചിരുന്നു. 6 സ്ഥലങ്ങളിലായി നടന്ന റെയ്ഡിൽ പഴകിയ 25 കിലോ മൽസ്യവും പിടിച്ചെടുത്തു. ഇതിന്റെ പരിശോധനാഫലം വന്നിട്ടില്ല.
Post a Comment