കോഴിക്കോട്: നഗരത്തിൽ തൊണ്ടയാട് ബൈപാസിനരുകിൽ ഒഴിഞ്ഞ പറമ്പിൽ നിന്നു കണ്ടെത്തിയ വെടിയുണ്ടകൾ പരിശീലനത്തിന് എത്തിച്ചതല്ലെന്നു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. വെടിയുണ്ടകൾക്കുള്ളിൽ രാസ മിശ്രിതം അടങ്ങിയിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. രാസ പരിശോധനയ്ക്കു വിധേയമാക്കിയാലേ മിശ്രിതം ഏതെന്ന് അറിയാൻ കഴിയൂ.
ബുധനാഴ്ച അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് വെടിയുണ്ടകൾ കണ്ടെത്തിയ പ്രദേശത്തു നിന്നും ജില്ലയിൽ തോക്കു ലൈസൻസ് ഉള്ളവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. പറമ്പിലെ മതിലിൽ വെടിയുണ്ട ഏറ്റ് ദ്വാരം ഉണ്ടായതെന്നു സംശയിച്ച ഭാഗം വെടിയുണ്ടയേറ്റതല്ലെന്ന് അന്വേഷണ സംഘം പറഞ്ഞു.
ഇത്തരം വെടിയുണ്ടകൾ സംസ്ഥാനത്ത് തൃശൂർ, എറണാകുളം ജില്ലകളിൽ ഉണ്ടെന്നു സൂചനയുണ്ട്. വെടിയുണ്ട സൂക്ഷിച്ചിരുന്ന പെട്ടികളിൽ ബാച്ച് നമ്പർ മാഞ്ഞു പോയതിനാൽ കാലപ്പഴക്കം കണ്ടെത്താൻ രാസ പരിശോധന വേണം. ഏതു സ്ഥാപനത്തിൽ നിർമിച്ചതാണെന്നു കണ്ടെത്താനും സമയം വേണ്ടിവരുമെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പറയുന്നത്.
തോക്കിൽ ഉപയോഗിക്കുമ്പോൾ വേഗം വർധിപ്പിക്കാനും പെട്ടെന്നു പൊട്ടിത്തെറിക്കാനുമാണു രാസമിശ്രിതം ഉപയോഗിച്ചതെന്നു കരുതുന്നു. സംഭവത്തിൽ തീവ്രവാദ ബന്ധം ഉണ്ടോ എന്നും സംഘം അന്വേഷിക്കുന്നുണ്ട്.
Post a Comment