മുക്കം : മുൻ വർഷങ്ങളിലെല്ലാം നിരവധി ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും സോയിൽ പൈപ്പിംഗ് പ്രതിഭാസവുമെല്ലാം റിപ്പോർട്ട് ചെയ്ത മലയോര മേഖലയിൽ ഭീതി ഉയർത്തി വീണ്ടും നിരവധി സ്ഥലങ്ങളിൽ മണ്ണെടുപ്പും അനധികൃത ഖനനങ്ങളും തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധവും ശക്തമായി. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയോരത്ത് ഓടത്തെരുവിൽ ഒരു മലയൊന്നാകെ ഇടിച്ച് നിരത്തുന്ന സാഹചര്യത്തിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കും വലിയ ദുരന്തങ്ങൾക്കും ഇടവരുത്തുന്ന തരത്തിലുള്ള മണ്ണെടുപ്പ് എത്രയും പെട്ടന്ന് നിർത്തിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം.ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ബി ജെ പി നേതാക്കൾ പറഞ്ഞു. * ജിയോളജി ഡിപ്പാർട്ട്മെൻ്റ് നൽകിയ അനുമതി ഉപയോഗിച്ചാണ് ഇവിടെ വൻതോതിൽ മണ്ണെടുത്ത് കൊണ്ട് പോവുന്നത്. ഒരേ സമയം നിരവധി മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണെടുത്ത് ഉടൻ തന്നെ നിരവധി ടിപ്പർ ലോറികളിൽ കയറ്റി കൊണ്ട് പോവുകയാണ്.ഇവിടെ കെട്ടിട നിർമ്മാണത്തിന്
ത്കാരശ്ശേരി ഗ്രാമ പഞ്ചായത്തും അനുമതി നൽകിയതായാണ് അറിയുന്നത്. 6418 ക്യൂബിക് മീറ്റർ മണ്ണെടുക്കുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. കാലവർഷത്തിൻ്റെ തുടക്കത്തിൽ തന്നെ ഇത്തരത്തിലൊരു അനുമതി നൽകിയത് വലിയ ദുരന്തത്തിന് കാരണമാവുമെന്ന് പരിസ്ഥിതി പ്രവർത്തകരും പറയുന്നു. ഈ സ്ഥലത്തിനോട് തൊട്ടടുത്ത് തന്നെ 2 സ്ഥലങ്ങളിലും വൻതോതിൽ മണ്ണെടുക്കുകയാണ്. ഇതിൽ ഒരു സ്ഥലത്ത് കഴിഞ്ഞ വർഷം മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചിരുന്നു. അന്ന് ഭാഗ്യം കൊണ്ടാണ് ഒരു വലിയ അപകടം ഒഴിവായത്.
ഓടത്തെരുവിൽ മണ്ണെടുക്കുന്നതിന് നൽകിയ അനുമതിയിൽ പറയുന്ന പല കാര്യങ്ങളും പാലിക്കുന്നില്ലന്നും ആക്ഷേപമുണ്ട്.
റോഡ് നശിക്കുന്ന തരത്തിൽ മണ്ണെടുക്കാൻ പാടില്ലന്നാണ് ഒരു നിബന്ധന. എന്നാൽ മഴ പെയ്താൽ ചെളി മുഴുവൻ റോഡിലേക്ക് ഒലിച്ചിറങ്ങി യാത്ര തീർത്തും ദുസ്സഹമാണ്. വെയിലറച്ചാൽ പിന്നെ പൊടിയിൽ കുളിച്ചാവും യാത്ര. ഇരുചക്ര വാഹനത്തിലുൾപ്പെടെ ഇതുവഴി ജോലിക്ക് പോവുന്നവർ ജോലി സ്ഥലത്തെത്തിയാൽ പിന്നെയും കുളിക്കേണ്ട അവസ്ഥയാണ്. മണ്ണ് ലോഡ് ചെയ്യുന്ന സമയത്ത് 3 വാഹനങ്ങളിൽ കൂടുതൽ സ്ഥലത്ത് പാടില്ലന്നുള്ള നിബന്ധനയും പാലിക്കുന്നില്ല. മെയ് 27 മുതൽ ജൂൺ 20 വരെയാണ് മണ്ണെടുക്കാൻ അനുമതി നൽകിയത്.ഈ 25 ദിവസം കൊണ്ട് ഒരു മലയുടെ അടിഭാഗം മൊത്തമായി തുരന്നെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഇതോടൊപ്പം തന്നെ
കുമരനെല്ലൂർ, കക്കാട്, കൊടിയത്തൂർ വില്ലേജുകളിലെ മലമ്പ്രദേശങ്ങളിലും അനിയന്ത്രിത ഖനനങ്ങളും ഇടിച്ചുനിരത്തലും മൂലം പ്രകൃതിദുരന്ത ഭീഷണിയിലാണ്.മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, സോയിൽ പൈപ്പിങ് ഉൾപ്പെടെ ഭൗമപ്രതിഭാസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട മൈസൂർമല, പൈക്കാടൻ മല, ഊരാളികുന്ന്, തോട്ടക്കാട്, കൊളക്കാടൻ മല, കറുത്തപറമ്പ്, നെല്ലിക്കാപറമ്പ്, തോട്ടുമുക്കം പ്രദേശങ്ങളിലാണ് ഭൂനിയമങ്ങൾ കാറ്റിൽപറത്തി ഖനനങ്ങൾ നടക്കുന്നത്.
ജിയളോജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ പഠനം നടത്തി ദുരന്തസാധ്യത പ്രദേശങ്ങളായി കണ്ടെത്തി ജില്ല ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർക്ക് റിപ്പോർട്ട് നൽകിയ പ്രദേശങ്ങളും ഇതിൽ ഉൾപ്പെടും. മലകളുടെ ചുറ്റുഭാഗത്തും മുകളിലും ഉൾപ്പെടെ ദിനേന വൻതോതിലാണ് കരിങ്കൽ - ചെങ്കൽഖനനം നടക്കുന്നത്.
Post a Comment