കൊച്ചി: സംഘർത്തെ തുടർന്ന് എറണാകുളത്ത് യുവാവിനെ അടിച്ചുകൊന്നു. പാലക്കാട് സ്വദേശി അജയ് കുമാർ (25) ആണ് കൊല്ലപ്പെട്ടത്. എറണാകുളം നെട്ടൂരിൽ രാത്രി ഒരു മണിയോടെയാണ് സംഭവം. സംഭവത്തിൽ കൊല്ലപ്പെട്ട അജയ് കുമാറിന്റെ സുഹൃത്തായ യുവതിയുടെ ഭർത്താവ് പാലക്കാട് സ്വദേശിയായ സുരേഷിനെ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
സുരേഷിൻ്റെ ഭാര്യയുമായി അജയകുമാറിനുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്പാനർ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് അജയകുമാറിനെ കൊലപ്പെടുത്തിയത്. യുവതിയെ കാണാനായി അജയ് കുമാർ പാലക്കാട് നിന്നെത്തി നെട്ടൂരിൽ ഹോട്ടലിൽ താമസിക്കുകയായിരുന്നു.
യുവതിയും അജയ് കുമാറും അവിഹിത ബന്ധമുണ്ടെന്ന സംശയത്താൽ സുരേഷും പാലക്കാട് നിന്ന് കൊച്ചിയിൽ എത്തിയിരുന്നു. രാത്രിയിൽ കാണണമെന്നാവശ്യപ്പെട്ട് ഭാര്യയെ കൊണ്ട് അജയ്കുമാറിനെ വിളിപ്പിച്ചു. ഭാര്യയെ കാറിലിരുത്തിയ ശേഷം സുരേഷ് അജയ് കുമാറിന്റെ ഹോട്ടൽ മുറിയിലേക്ക് പോയി. സംസാരിക്കുന്നതിനിടെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. അടിയേറ്റ യുവാവ് പുറത്തേക്ക് ഓടിയെങ്കിലും നെട്ടൂർ മാർക്കറ്റ് റോഡിൽ വീണു.
തന്നെ കാണാനാണ് യുവാവ് വന്നതെന്ന് യുവതി സമ്മതിച്ചു. തങ്ങൾ സുഹൃത്തുക്കളാണെന്നും തനിക്ക് നൽകാനുളള പണം നൽകാനാണ് അജയ് കുമാർ വന്നതെന്നും യുവതി പൊലീസിനോട് പറഞ്ഞു. അജയ് കുമാറിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പ്രതി സുരേഷിനെ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
Post a Comment