പിഡബ്ല്യുഡി റിട്ട.ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് 50 പവന്റെ ആഭരണങ്ങളും 3 ലക്ഷം രൂപയും കവർന്നു. പെരുങ്ങാല ചക്കാലകിഴക്കതിൽ രാധാകൃഷ്ണപിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. ഞായർ വൈകിട്ട് 6നും രാത്രി 9 നും ഇടയിലാണ് മോഷണം നടന്നതെന്നു പൊലീസ് പറഞ്ഞു. വീടിനു സമീപം ഓണാഘോഷ പരിപാടികൾ കാണാനായി വീട്ടുകാർ പോയ സമയത്താണ് അടുക്കള വാതിൽ കുത്തിത്തുറന്ന് മോഷ്ടാക്കൾ അകത്തു കയറിയത്. മുൻവാതിൽ പൂട്ടിയാണ് വീട്ടുകാർ പുറത്തുപോയത്. മുറികൾ പൂട്ടിയിരുന്നില്ല. അലമാരകൾ പൂട്ടി താക്കോൽ മുറിക്കുള്ളിൽ തന്നെ വച്ചിരുന്നു.
ഈ താക്കോലുകൾ കണ്ടെത്തിയ മോഷ്ടാക്കൾ, അലമാരകൾ തുറന്നാണ് പണവും സ്വർണവും അപഹരിച്ചത്. തിരികെ എത്തിയ വീട്ടുകാർ വീടിനുള്ളിൽ തുണികളും മറ്റും വലിച്ചുവാരിയിട്ടിരിക്കുന്നതു കണ്ടപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അടുത്തിടെ കായംകുളത്തും പരിസരത്തും ചില ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടന്നിരുന്നു. ഇതിലും പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
Post a Comment