Nov 16, 2022

70 വര്‍ഷത്തെ ചരിത്രം തിരുത്തി; പെണ്‍പുലികളുടെ തട്ടകത്തിലെ ഒരേയൊരു ‘ചോക്ലേറ്റ്’ ബോയ് .


കൊല്ലം സ്വദേശി എസ്. ശ്രീക്കുട്ടനാണ് കോഴിക്കോട്ടെ പെണ്‍പുലികളുടെ തട്ടകമായ പ്രോവിഡന്‍സിന്റെ 70 വര്‍ഷത്തെ ചരിത്രംതിരുത്തിയത്

പ്രോവിഡൻസ് വിമെൻസ് കോളേജിൽ ‘ശ്രീക്കുട്ടികൾ’ ഒരുപാട് പഠിച്ചിട്ടുണ്ടെങ്കിലും ഒരു ശ്രീക്കുട്ടൻ ആദ്യമായാണ് പഠിക്കാനെത്തുന്നത്. കൊല്ലം സ്വദേശി എസ്. ശ്രീക്കുട്ടനാണ് കോഴിക്കോട്ടെ പെൺപുലികളുടെ തട്ടകമായ പ്രോവിഡൻസിന്റെ 70 വർഷത്തെ ചരിത്രം തിരുത്തിയത്. ‘ചോക്ളേറ്റ്’ സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിച്ച നായകനെപ്പോലെ കോളേജിലെ ഏക ആൺതരിയാണ് ഇംഗ്ലീഷ് വിഭാഗത്തിൽ മുഴുവൻസമയ ഗവേഷണവിദ്യാർഥിയായ ശ്രീക്കുട്ടൻ.

”പെൺകുട്ടികൾമാത്രമുള്ള കോളേജാണെന്ന് അറിയാമായിരുന്നു. പക്ഷേ, കോളേജിന്റെ ചരിത്രത്തിൽ ആദ്യമാണെന്നൊക്കെ ഇവിടെ വന്നപ്പോഴാണ് അറിഞ്ഞത്. കേട്ടപ്പോൾ സന്തോഷം തോന്നി.” -ശ്രീക്കുട്ടൻ പറയുന്നു.

കൊല്ലം എസ്.എൻ. കോളേജിലാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയത്. പിന്നീട് അഞ്ചുവർഷം സംസ്കൃത സർവകലാശാലയുടെ കൊല്ലം പൻമന പ്രാദേശിക കേന്ദ്രത്തിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലിചെയ്തു. ഈ വർഷമാണ് ഗവേഷണത്തിനായി പ്രോവിഡൻസിൽ ചേർന്നത്. വന്നിട്ട് നാലുമാസമേ ആയിട്ടുള്ളൂ. ഡോ. ശാന്തി വിജയന്റെ കീഴിൽ സിനിമയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഗവേഷണം.

”ലൈബ്രറിയിലും പഠനവിഭാഗത്തിലും കൂടുതൽ സമയം ചെലവിടുന്നതിനാൽ ഇവിടെ അധികമാർക്കും അറിയില്ല. എന്നാലും ഇവിടത്തെ ഏക ആൺകുട്ടിയായതിനാൽ ലൈബ്രറിയിലും മറ്റുംവെച്ച് പലരും അതിശയത്തോടെ നോക്കാറുണ്ട്.” -ശ്രീക്കുട്ടൻ പറയുന്നു.

1952-ൽ സ്ഥാപിതമായ പ്രോവിഡൻസ് കോളേജിൽ ഇതുവരെ ആൺകുട്ടികൾ പഠിച്ചിട്ടില്ല. കോളേജിലെ ആറുപേരടങ്ങിയ മുഴുവൻസമയ ഗവേഷണവിദ്യാർഥികളിലും ആൺകുട്ടിയായി ശ്രീക്കുട്ടൻമാത്രമേ ഉള്ളൂ.

ലേഡീസ് കോളേജായതിനാൽ അല്പം ടെൻഷനൊക്കെയുണ്ടെന്നും ശ്രീക്കുട്ടൻ തുറന്നുപറയുന്നു. പ്രിൻസിപ്പലിനുപോലും പേരെടുത്ത് അറിയാമെന്നതുതന്നെ കാരണം. എന്തായാലും കോളേജ് യൂത്ത്ഫുളാണ്, കളർഫുളാണ്, വൈബ്രന്റാണ്

പ്രോവിഡൻസിന്റെ സ്വന്തംനായകൻ നയം വ്യക്തമാക്കി. കൊല്ലം തുരുത്തികുളങ്ങര ശ്രീനിവാസന്റെയും മേരിക്കുട്ടിയുടെയും മകനാണ് ശ്രീക്കുട്ടൻ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only