കാരശ്ശേരി : നവീകരണം നടക്കുന്ന കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ കലുങ്ക് പുതുക്കിപ്പണിയാത്തത് അപകടഭീഷണിയാകുന്നു. പുതുക്കിപ്പണിയുന്ന മറ്റൊരു കലുങ്കിന്റെ പ്രവൃത്തിയിൽ അപാകമാരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.ഗോതമ്പറോഡ് ഭാഗത്തെ കലുങ്കിന്റെ കൈവരിനിർമാണത്തിനും തോടിനരികിലെ കരിങ്കൽഭിത്തി നിർമാണത്തിനുമെതിരേയാണ് പരാതി ഉയർന്നത്. ഗോതമ്പറോഡ് മാവായിത്തോടിന്റെ കലുങ്ക് റോഡിനൊപ്പം വീതികൂട്ടാതെ ടാറിങ്ങിന്റെ വീതിയിൽ നിർത്തി കൈവരി നിർമിക്കുന്നത് അപകടമുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ പരാതി. ഇവിടെ കഴിഞ്ഞദിവസം ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ടിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് കരിങ്കൽകെട്ട് പണി താത്കാലികമായി നിർത്തിവെച്ചു. ലിന്റോ ജോസഫ് എം.എൽ.എ. ഗോതമ്പറോഡിൽ സ്ഥലം സന്ദർശിച്ചു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതായി നാട്ടുകാർ പറഞ്ഞു
കറുത്തപറമ്പ് കോളനിപ്പടിയിൽ റോഡിനുകുറുകെയുള്ള കലുങ്ക് പുതുക്കിപ്പണിയാത്തതാണ് അപകടഭീഷണിയായത്. ജീർണിച്ച് ദ്രവിച്ച് കമ്പികളെല്ലാം പുറത്തുകാണുന്ന നിലയിലാണ് പാലത്തിന്റെ അവസ്ഥ.രാപകൽ വ്യത്യാസമില്ലാതെ അന്തർസംസ്ഥാനവാഹനങ്ങളടക്കം ഇടമുറിയാതെ ഓടുന്ന തിരക്കേറിയ റോഡാണിത്.ഓടത്തെരുവ് കൊടുംവളവിൽ സ്ഥാപിച്ച ഉരുക്കിന്റെ സുരക്ഷാവേലിയും അപകടസാധ്യതയുണ്ടാക്കുന്നതാണെന്ന് പരാതിയുണ്ട്. ഇപ്പോൾത്തന്നെ വാഹനമിടിച്ച് ഒരുഭാഗം ചളുങ്ങിയ അവസ്ഥയിലാണ്.
Post a Comment