ന്യൂഡൽഹി∙ കെഎസ്ആർടിസി ബസുകളിൽ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. പരസ്യം പതിക്കുന്നതു സംബന്ധിച്ച് കെഎസ്ആർടിസി നൽകിയ പുതിയ സ്കീമിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന്റെ നിലപാടു തേടി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.കെ.മഹേശ്വരി എന്നിവരടങ്ങുന്നു സുപ്രീം കോടതി ബെഞ്ചാണ് വിധി മരവിപ്പിച്ചത്
ബസുകളിലെ പരസ്യം മറ്റു വാഹനങ്ങളുടെ ശ്രദ്ധതിരിക്കാതെയും ചട്ടം ലംഘിക്കാതെയും കൊടുക്കുന്നതിനെപ്പറ്റി വ്യക്തമാക്കുന്ന പുതിയ സ്കീമാണ് കെഎസ്ആർടിസി സുപ്രീം കോടതിക്കു കൈമാറിയത്. മോട്ടര്‍ വാഹന ചട്ടങ്ങള്‍ പാലിച്ച് ബസുകളുടെ വശങ്ങളിലും പിന്‍ഭാഗത്തും മാത്രമേ പരസ്യം പതിക്കുന്നുള്ളുവെന്നും സ്‌കീമില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതി തേടിയത്. പരസ്യങ്ങൾ പരിശോധിക്കുന്നതിനും അനുമതി നൽകുന്നതിനും കെഎസ്ആർടിസി എംഡിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിക്കുമെന്നും ഇതിൽ പറയുന്നു. പതിച്ച പരസ്യങ്ങള്‍ക്കെതിരായ പരാതികള്‍ പരിഗണിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ 20ന് ആയിരുന്നു ഹൈക്കോടതി വിധി. ഉത്തരവു ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ നിർദേശിച്ച സാഹചര്യത്തിലാണ് കെഎസ്ആർടിസി സുപ്രീം കോടതിയിലെത്തിയത്. 900 കോടി രൂപ കടമുള്ള കോർപറേഷന് ശബരിമല സീസണിൽ പരസ്യമില്ലാതെ ബസ് ഓടിക്കേണ്ടിവരുന്നത് വലിയ തിരിച്ചടിയാണെന്നു കെഎസ്ആർടിസി വാദിച്ചിരുന്നു
Post a Comment