കൊച്ചി ∙ രാജ്യമൊട്ടാകെ വേരുപടർത്തുന്ന ലോൺ ആപ്പുകളുടെ സിരാകേന്ദ്രങ്ങൾ ഉത്തരേന്ത്യൻ ഗ്രാമങ്ങൾ. ഇന്റർനെറ്റ് കണക്‌ഷനുള്ള മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് തട്ടിപ്പിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന പലരും ഈ ഗ്രാമങ്ങളിലുണ്ട്. ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിൽ ഈയിടെ നടന്ന മിന്നൽ പരിശോധനയിൽ നൂറ്റൻപതോളം യുവാക്കളാണ് പൊലീസിന്റെ പിടിയിലായത്.
10,000 രൂപയിൽ താഴെ മാത്രം വായ്പ നൽകി 40% തുക പലിശയായി ആദ്യഘട്ടത്തിൽ തന്നെ ഈടാക്കുകയും തുടർന്നു ഭീഷണിയിലൂടെ വൻതുക കൈക്കലാക്കുകയും ചെയ്യുന്നതാണ് ഓൺലൈൻ വായ്പത്തട്ടിപ്പുകാരുടെ രീതി. ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടത്തിൽ ഇരയുടെ മൊബൈൽ ഫോണിലെ കോൺടാക്ട്സ്, വിഡിയോകൾ, ചിത്രങ്ങൾ എന്നിവ ഉപയോഗിക്കാനുള്ള അനുമതി വാങ്ങുന്നതാണ് ആപ്പ് മുഖേനയുള്ള തട്ടിപ്പിന്റെ ആദ്യഘട്ടം.
മിനിറ്റുകൾക്കുള്ളിൽ പണം കടം കിട്ടുമെന്നതും ഇതിനു തിരിച്ചറിയൽ കാർഡല്ലാതെ മറ്റൊരു രേഖയും വേണ്ട എന്നതും ഇരയ്ക്കുള്ള ചൂണ്ടയാകും. എന്നാൽ, ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഈ അനുമതികൾ നൽകിക്കഴിഞ്ഞാൽ ഉടൻ ഇരയുടെ മൊബൈലിലെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പഴ്സനൽ കോൺടാക്ട് ലിസ്റ്റും അടക്കമെല്ലാം തട്ടിപ്പുകാരുടെ കയ്യിലെത്തും. തിരിച്ചറിയൽ രേഖയെന്ന നിലയിൽ ആധാർ കാർഡിന്റെയോ പാൻ കാർഡിന്റെയോ പകർപ്പ് കൂടി ആപ്പുകൾ ആവശ്യപ്പെടും. ഈ കാർഡുകൾ ദുരുപയോഗം ചെയ്താണു പുതിയ മൊബൈൽ കണക്‌ഷനുകൾ എടുക്കുന്നത്. ഇതിനാൽ നമ്പർ ട്രേസ് ചെയ്തു ചെല്ലുന്ന പൊലീസിനു കിട്ടുന്നത് പലപ്പോഴും തട്ടിപ്പുകാർക്ക് പകരം ഇരകളെ തന്നെയാകും.
ഫോണിൽ നിന്ന് ചോർത്തുന്ന സ്വകാര്യ ചിത്രങ്ങളും വിഡിയോകളും ദുരുപയോഗം ചെയ്തു നഗ്നചിത്രങ്ങളും ലൈംഗിക ദൃശ്യങ്ങളുമായി മാറാൻ അധികം സമയം വേണ്ട. വാങ്ങിയ വായ്പയും പലിശയും തിരിച്ചടച്ചു കഴിഞ്ഞാൽ പിന്നെ ബ്ലാക്ക് മെയിലിങ്ങിലൂടെ വൻതുക വാങ്ങാനാകും ഈ സംഘങ്ങളുടെ ശ്രമം. സമൂഹമാധ്യമങ്ങളിൽ ‘പോപ് അപ്’ ചെയ്തെത്തുന്ന പരസ്യങ്ങളിലൂടെയാണ് ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ ഇരകളെ വീഴ്ത്തുന്നത്.
പണം കടം വാങ്ങിയാൽ ഒരാഴ്ചയ്ക്കുള്ളിൽ ഭീഷണി ആരംഭിക്കും. കൃത്യമായി തുക തിരിച്ചടച്ചാലും ഇല്ലെങ്കിലും ബ്ലാക്ക് മെയിലിങ് നേരിടേണ്ടി വരുന്നുവെന്നാണ് ഇൻസ്റ്റന്റ് ലോൺ ആപ്പുകൾക്കു തലവയ്ക്കുന്നവർ പറയുന്നത്. ഇത്തരം സംഘങ്ങളിൽ നിന്ന് ഒരിക്കലും പണം വാങ്ങരുതെന്നാണു പൊലീസിന്റെ ഉപദേശം. അഥവാ കുടുങ്ങിപ്പോയാൽ ഉടൻ പൊലീസ് സഹായം തേടണമെന്നും ഇവർ പുറത്തുവിടുന്ന ചിത്രങ്ങൾ മോർഫ് ചെയ്തവയാണെന്നു പൊതുസമൂഹത്തിനു വ്യക്തമായ ധാരണയുള്ളതിനാൽ ഭയപ്പെടേണ്ടതില്ലെന്നും പൊലീസ് പറയുന്നു.
Post a Comment